സിപിഎം നേതാക്കളുടെ നിലപാട് പരിഹാസ്യം'; ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിനെതിരെ സിപിഐ

കാസർഗോഡ്: മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ അക്രമിച്ച കേസിൽ സി പി എം നേതാക്കൾ കൂറുമാറിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി സി പി ഐ.
ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ എസ് എസ്,ബി ജെ പി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി പി എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയവും പരിഹാസ്യവുമാണെന്ന് പിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഫേസ് ബുക്കില്‍ കുറിച്ചു. സി പി എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ് ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നിൽക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പോലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.പരിഹാസൃമാണ്.
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.












Click it and Unblock the Notifications