പെണ്‍കുട്ടിയുമായി സംസാരിച്ചത് പുലിവാലായി; സിസിടിവിയില്‍ ദൃശ്യം കണ്ട കോളജ് അധികൃതര്‍ ടിസി നല്കി വിദ്യാര്‍ത്ഥിയെ പറഞ്ഞുവിട്ടു... മനംനൊന്ത വിദ്യര്‍ഥി തൂങ്ങിമരിച്ചു, സംഭവം കാസർകോട്!!
കാസര്‍കോട്: കോളജില്‍ വച്ച് സഹപാഠിയായ വിദ്യാര്‍ഥിനിയോട് സംസാരിച്ച വിദ്യാര്‍ഥിയെ അധികൃതര്‍ ടി.സി നല്കി പറഞ്ഞു വിട്ടു. ഇതില്‍ മനം നൊന്ത വിദ്യര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കുപിതരായ വിദ്യാര്‍ഥികള്‍ കോളജ് അടപ്പിച്ചു. കാസര്‍കോട് ബെള്ളൂര്‍ ബജലിലെ സ്വകാര്യകോളേജിലാണ് സംഭവം നടന്നത്. പെര്‍ള പല്ത്താജെയിലെ ബാബു ശൈലജ ദമ്പതികളുടെ മകന് അജിതി(19)നെയാണ് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ചമുമ്പ് അജിത്തും ഒരുപെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കോളജിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട അധികൃതര്‍ അജിത്തിനെ ശാസിക്കുകയും പിന്നീട് വ്യാഴാഴ്ച ടി.സി. നല്കി പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞിരുന്നില്ല. കോളേജില്‍ പോകാത്തതിന്റെ കാരണം വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ സുഖമില്ലെന്നായിരുന്നു അജിത് മറുപടി നല്‍കിയത്.
കോളജ് അധികൃതരുടെ നടപടയില്‍ മനംനൊന്ത അജിത്ത് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. സംഭവത്തെ തുടര്‍ന്ന് കോളജിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുമെന്ന സൂചനയെ തുടര്‍ന്ന് തിങ്കളാഴ്ച കോളജിന് അവധി നല്‍കിയിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ കുപിതരായ വിദ്യാര്‍ഥികള്‍ കോളജിന്റെ ഓഫീസ് പൂട്ടിയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.