ഈഴവ ജാതിയായി പരിവർത്തനം ചെയ്യാനുള്ള ശ്രമം ആസൂത്രിതം.. എതിർപ്പുമായി തീയ്യക്ഷേമസഭ!
കാസര്ഗോഡ്: ആസൂത്രിത ജാതിപരിവർത്തനത്തിലൂടെ തീയ്യസമുദായത്തിനുണ്ടാകുന്ന സാമൂഹിക സാമ്പത്തിക നഷ്ടത്തിനെതിരെ തീയ്യക്ഷേമസഭ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്ത് ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലം ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന സെമിനാറിൽ തീരുമാനിച്ചു.
തനത് സാമൂഹിക - സാംസ്കാരികഘടനയുള്ള തീയ്യസമുദായത്തെ തീർത്തും വ്യത്യസ്തമായ ഈഴവ എന്ന ജാതിയായി പരിവർത്തനം ചെയ്യാനുള്ള ആസൂത്രിതശ്രമം പതിറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തി. സർക്കാർ രേഖകളിൽ തീയ്യസമുദായത്തെ ആദ്യം തിരുവിതാംകൂറിലെ ഈഴവരുടെ ഉപജാതിയാക്കി മാറ്റുകയും ക്രമേണ പട്ടികയിൽ നിന്നും എടുത്ത് കളയുകയും ചെയ്യുക വഴി സർക്കാർ രേഖകളിലും പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷിക്കുമ്പോഴും മറ്റൊരു ജാതിയായ ഈഴവ എന്ന് അടയാളപ്പെടുത്തേണ്ടി വരുന്നുണ്ട്.
അതോടൊപ്പം ജനസംഖ്യാനുപാതികമായ സംവരണം പിന്നോക്കവിഭാഗമായ തീയ്യസമുദായത്തിന് ലഭിക്കുന്നില്ല എന്നും സെമിനാർ വിലയിരുത്തി. മേൽ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി അടിയന്തിരമായി പരിഹാരം കാണണമെന്നും സെമിനാർ ആവശ്യപ്പെട്ടു. മലബാറിൽ ചിതറിക്കിടക്കുന്ന തിയ്യസമുദായ അംഗങ്ങളെ കണ്ടെത്തി വിവിധ ചെറു സംഘങ്ങളെ ഒത്തൊരുമിച്ച് തീർക്കാനും അതുവഴി കാതലായ മാറ്റം വരുത്താനുമുള്ള തയ്യാറെടുപ്പിലാണ് തീയ്യക്ഷേമസഭയുടെ പ്രതിനിധികളുടെ താല്പര്യം എന്നു വിശദീകരിക്കുകയുണ്ടായി.
ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര സ്ഥാനികന്മാരുടെ സാന്നിദ്ധ്യത്തിൽ കഴകം അന്തിത്തിരിയന്മാർ ഭദ്രദീപം കൊളുത്തിൽ സെമിനാർ ഉൽഘാടനം ചെയ്തു. പുരുഷോത്തം പുതുക്കുടി വിഷയാവതരണം നടത്തി. ചെയർമ്മാൻ രതീഷ് ബാബു എ കെ അദ്ധ്യക്ഷത വഹിച്ചു. തുരുത്തി കഴകം ഭാരവാഹികളായ കരുണാകരൻ ചെറുവത്തൂർ , ചന്ദ്രൻ അച്ചാംതുരുത്തി , സുകേഷ് ഒളവറ, സുനിത്ത് പൊഞ്ചാടൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തീയ്യക്ഷേമസഭയുടെ ലോഗോ പ്രകാശനം ശ്രീ ഭാസ്കരൻ അച്ചൻ നിർവ്വഹിച്ചു. തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദ് തുരുത്തി സ്വാഗതവും , ട്രഷറർ ശ്രീരാജ് പാലക്കാട്ട് നന്ദിയും പറഞ്ഞു.