കാസർഗോഡ് 14 വയസുകാരി ഉൾപ്പെടെ മൂന്ന് വനിതകൾക്ക് കൊവിഡ്: ചികിത്സയിലുള്ളത് 18 പേർ..
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വനിതകൾ. ആരോഗ്യ വകുപ്പ് അറിയിച്ചു. ചെങ്കളയിലുള്ള രണ്ടുപേര്‍ക്കും ചെമ്മനാട് സ്വദേശിനിക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 38 വയസുള്ള ഒരു സ്ത്രീക്കും 14 വയസുള്ള ഒരു പെണ്‍കുട്ടിക്കുമാണ് ചെങ്കളയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം ചെമ്മനാട് 26 വയസുള്ള യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. നിലവിൽ 18 പേരാണ് കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിട്ടുണ്ട്. കേരളത്തില്‍ കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഇനി ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്.
എംഎല്‍എയുടെ വീട്ടില്‍ മോഷണം, കൊലപാതകത്തിന് പരിശീലനം? കൊടുമണ്‍ കൊലയില്‍ പുതിയ വിവരങ്ങള്‍
ഇതിനിടെ ജില്ലയിൽ അഞ്ചുപേര്‍ കൂടി കൊവിഡ് 19 രോഗം ഭേദമായി ആശുപത്രി വിട്ടത് ആശ്വാസകരമായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് ആശുപത്രി വിട്ടത്. ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി. കൊവിഡ് രോഗം കേരളത്തില്‍ കുതിച്ചുയര്‍ന്ന ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞത് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. ശേഷിച്ച എല്ലാവരും ആശുപത്രി വിട്ടു. അതേസമയം ജില്ലയില്‍ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ .
ഇതിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂരിൽ രണ്ടു ദിവസമായി പുതുതായി കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമായി മാറി. കണ്ണൂരിൽ പുതുതായി മൂന്ന് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കാസർകോട് 5 പേർക്കും രോഗം ഭേദമായി. സംസ്ഥാനത്ത് 15 പേർക്കാണ് രോഗം ഭേദമായത്. കണ്ണൂരിൽ രോഗമുക്തി നേടിയ രണ്ടു പേര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഇപ്പോൾ ചികില്‍സയിലുള്ളത് 60 പേര്‍ മാത്രമാണ്. നിലവില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 23 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 2482 പേര്‍ വീടുകളിലുമായി ആകെ 2592 പേര്‍ ജില്ലയില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.
ഇതുവരെയായി ജില്ലയില്‍ നിന്നും 2546 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2283 എണ്ണത്തിന്റെ ഫലം ലഭ്യമായി. 263 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 111 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിതരില്‍ രണ്ടു പേര്‍ കൂടി ഏപ്രില്‍ 23 ന് ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ട ജില്ലക്കാരുടെ എണ്ണം 51 ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സ്വദേശിയായ 40കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂര്യാട് സ്വദേശിയായ 32കാരനുമാണ് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ ജായത്. ഇതിനകം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എട്ടു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 17 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 20 പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടു പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ബാക്കി 60 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 15, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം - 32, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് - 11, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് - 2 പേരുമാണ് ചികില്‍സയിലുള്ളത്.