തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു; കൈ ഞരമ്പുകള്‍ മുറിച്ചു, ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തിയത് ഇങ്ങനെ...
കാസര്‍കോട്: കുടുംബ വഴക്കിനെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി അക്രമത്തിനിരയാക്കിയ ഭാര്യയുടെ രണ്ടാനച്ഛന്‍ മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കാസര്‍കോട് കുമ്പള കുക്കാര്‍ സ്വദേശി അല്‍താഫ്(50) ആണ് മരിച്ചത്. പ്രതിയായ മംഗളൂരുവില്‍ താമസമാക്കിയ മരുമകന്‍ ഷബീര്‍ മൊയ്തീനായി പൊലീസംഭവം കാസർകോട്സ് അന്വേഷണം ഊര്‍ജിതമാക്കി.
അട്ടകുളങ്ങര ജയിലിലെ വനിത തടവുകാർ ജയിൽ ചാടി; ആദ്യ സംഭവം, അന്വേഷണം ആരംഭിച്ചു!
ഞായറാഴ്ചയാണ് അല്‍ത്താഫിനെയും രണ്ട് പെണ്‍മക്കളില്‍ ഒരു കുട്ടിയെയും ബേക്കൂറില്‍ വെച്ച് ഷബീര്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചിരുന്നില്ല. അല്‍ത്താഫിനെ മൂന്ന് ദിവസം ഒളിവില്‍ താമസിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം, കൈഞരമ്പുകള്‍ മുറിച്ച് മംഗളൂരു ദര്‍ലക്കട്ടയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ഷബീര്‍.
അത്യാസന്ന നിലയില്‍ കണ്ട അല്‍ത്താഫിനെ വഴിയാത്രക്കാര്‍ പിന്നീട് മംഗളൂരു ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം അക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചര്‍ച്ച നടത്തി മകളെ ഏതാനും ദിവസം മുമ്പ് ബേക്കൂറിലെ വീട്ടിലേക്ക് അല്‍ത്താഫ് കൂട്ടികൊണ്ടുപോയിരുന്നു.
പിന്നീട് ഭാര്യയെ തിരികെ അയക്കണമെന്നാവശ്യപ്പെട്ടെത്തിയ ഷബീറും സംഘവും അല്‍ത്താഫിന്റെ വീട്ടിലെത്തിയിരുന്നു. ഏറെ നേരം നടന്ന വാക്കേറ്റത്തിനൊടുവില്‍ ഷബീര്‍ അല്‍ത്താഫിനെയും ചെറുമകളേയും കത്തിചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഷബീറിന്റെ ഭാര്യ സറീന കുമ്പള പോലീസിനെ സമീപിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുതര പരിക്കേറ്റ് അല്‍ത്താഫ് ആശുപത്രിയിലായ വിവരം ലഭിക്കുന്നത്.
പൊലീസിനെ മര്‍ദിച്ചതിനും ലഹരിമരുന്ന് കടത്തിയതുമടക്കം പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍. പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സഹകരണത്തോടെ രക്ഷപ്പെട്ട പ്രതിക്കും സഹായികള്‍ക്കുമായി വ്യാപകതിരച്ചിലാണ് പൊലീസ് നടത്തുന്നത്. മരണപ്പെട്ട അല്‍ത്താഫിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.