കാസർകോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കും, വോട്ടുകള്‍ കൃത്യമായി പോൾ ചെയ്യിക്കാന്‍ കഴിഞ്ഞു; എംവി ബാലകൃഷ്ണൻ
കാസര്‍ഗോഡ്; ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കാസർഗോഡെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ. എൽ ഡി എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ സാധിച്ചുവെന്നും ഭൂരിപക്ഷം 70,000ത്തിൽ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും കല്യാശേരിയിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചത്. പോളിങ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടാണ്. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് വരും എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്.

അതേസമയം മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലെ കുറവ് ആരെ ബാധിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 75.29 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരവും കാസര്‍കോടും ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലവും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലം. പയ്യന്നൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് 80.30 ശതമാനം. ഏറ്റവും കുറവ് കാസർകോടും 71.65. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്, 77.76 ശതമാനം. പുരുഷന്മാർ 72.65 ശതമാനം. ട്രാൻസ്ജെൻഡർ 14ൽ അഞ്ചുപേർ (35.71) വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തിലെ കുറവ് ബിജെപിയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇടതുകോട്ടയായ കാസർഗോഡ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു യു ഡി എഫ് നേടിയത്. 40438 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോൾ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി.
ഇത്തവണ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കിയതും ചിട്ടയായ പ്രവർത്തനവുമെല്ലാം ഗുണം ചെയ്തെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. മാത്രമല്ല ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലായെന്നും നേതൃത്വം കരുതുന്നു. അതേസമയം വിജയം ആവർത്തിക്കുമെന്നാണ് യു ഡി എഫ് ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നത്.












Click it and Unblock the Notifications