കനകസിംഹാസനത്തിലിരിക്കുന്നതാര്?എ.വിജയരാഘവനെതിരെ പരിഹാസവുമായി കെ.സുധാകരൻ എം.പി
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരേ അതി രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ താല്‍പര്യമില്ല. കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ അതോ ശുനകനോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിലെ ഘടകകക്ഷിയുടെ അടുത്തു കോണ്‍ഗ്രസ് പോകുന്നതില്‍ ഒരു തെറ്റുമില്ല. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണുർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്നതു പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ബി.ജെ.പിയുടെ ഒന്നാം ശത്രു സി.പി.എമ്മല്ല കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
പുലി പോലെ വന്ന കേസുകളും കേന്ദ്ര ഏജന്‍സികളും ഇപ്പോളെവിടെയെന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സി അധ്യക്ഷ സ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏതു സ്ഥാനവും താന്‍ സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാൻ തനിക്ക് താൽപര്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. താൻ കൽപ്പറ്റയിലോ കോഴിക്കോടോ ജനവിധി തേടുമെന്നത് വ്യാജ പ്രചരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നു മുല്ലപ്പള്ളി ഹൈക്കമാൻഡിന് കത്തെഴുതി അറിയിച്ച സാഹചര്യത്തിലാണ് കെ.സുധാകരൻ പ്രസ്താവനയുമായി രംഗത്തു വന്നത്.
കഴിഞ്ഞ ദിവസം കണ്ണുരിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനാകുമെന്ന പ്രചാരണം തള്ളിക്കളഞ്ഞിരുന്നു. നിലവിൽ നേതൃമാറ്റത്തിൻ്റെ കാര്യമില്ലെന്നായിരുന്നു വേണുഗോപാലിൻ്റെ നിലപാട്. താൻ കെ.പി.സി.സി പ്രസിഡൻ്റാകുമെന്ന് സുധാകരൻ പോലും പറഞ്ഞിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനാവില്ലെന്നും കെ.സി വേണുഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ കെ.സി വേണുഗോപാലിന് പരോക്ഷമായി നൽകിയ മറുപടിയായിട്ടാണ് വീണ്ടും കെ.പി.സി.സി പ്രസിഡൻ്റാകാൻ തനിക്ക് താൽപര്യമുണ്ടെന്ന് കെ.സുധാകരൻ ആവർത്തിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications