കേരള ഫുട്ബാൾ ടീം താരം രാഹുലിന് സർക്കാർ ജോലി മാത്രമല്ല... വീടും, രാഹുലിന് ഇരട്ടി മധുരം!
കാസര്‍കോട്: പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിലെ അംഗം കാസര്‍കോട് പിലിക്കോടിലെ കെപി രാഹുലിന് സര്‍ക്കാര്‍ വക വീടൊരുങ്ങുന്നു. സന്തോഷ് ട്രോഫിയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച രാഹുല്‍ നാല് ഗോളുകള്‍ നേടിയിരുന്നു. രാഹുലിന്റെ കുടുംബത്തിന് നല്ലൊരു വീടില്ലാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. നിലവില്‍ പിലിക്കോടിലെ മുത്തശ്ശിയുടെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. ഈ വീട് കാലപ്പഴക്കം ചെന്ന് ചോര്‍ന്നൊലിക്കുന്നതാണ്.
കളിച്ചുവളര്‍ന്ന് പിലിക്കോട് ഭാഗത്തെവിടെയെങ്കിലും വീട് വേണമമെന്നാണ് രാഹുലിന്റെ ആഗ്രഹം. അതാണ് പൂവണിയാന്‍ പോകുന്നത്. പത്രവാര്‍ത്തയും നവമാധ്യമങ്ങളിലെ പ്രതികരണങ്ങളും ശ്രദ്ധയില്‍പ്പെട്ട തൃക്കരിപ്പൂര്‍ എംഎല്‍.എ. എം രാജഗോപാലന്‍ രാഹുലിന് വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എസി മൊയ്തീനും നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സന്തോഷ് ട്രോഫി കിരീടം ചൂടിയ ടീമിലെ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും 2 ലക്ഷം രൂപ വീതവും മാനേജര്‍ മൊഗ്രാല്‍ സ്വദേശി പിസി ആസിഫ്, അസി.പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിന് പുറമെ രാഹുല്‍ ഉള്‍പ്പെടെ ടീമിനെ 11 അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. പിലിക്കോട് കോതൊളിയിലെ മരപ്പണിക്കാരന്‍ കെ.പി. രമേശന്റെയും തങ്കമണിയുടെയും മകനാണ് രാഹുല്‍. വീട് അനുവദിക്കുമെന്ന മന്ത്രിസഭായോഗത്തിന്റെ അറിയിപ്പ് വന്നതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.