സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനും കോവിഡ്; ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൊല്ലം-6, തിരുവനന്തപുരം-2, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോംഗ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോഡ് ജില്ലയിലാണ് ദൃശ്യ മാധ്യമപ്രവര്‍ത്തകന് കോവിഡ‍് സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്.
സംസ്ഥാനത്ത് 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടേയും പത്തനംതിട്ട ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 369 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,673 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 24,952 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 23,880 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി.
സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി 2 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 102 ആയി.
ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ 'തുപ്പല്ലേ തോറ്റുപോകും' എന്ന സന്ദേശം നല്‍കുന്നതാണ് കാമ്പയിന്