യാദവകുലം പോലെ ബിജെപി അടിച്ചുതകരും; കേരളത്തില്‍ ബിജെപിയ്ക്ക് അന്ത്യം കുറിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബിജെപി യാദവ കുലം പോലെ അടിച്ചുതകരും എന്നാണ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
കേരള ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍. ഓരോ തിരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കുകയല്ലാതെ കേരളത്തിലെ ബിജെപിയ്ക്ക് ഇതുവരെ കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ചെന്നിത്തല പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

യാദവകുലം പോലെ
പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അന്ത്യം കുറിക്കും. കേരളത്തിൽ ബി.ജെ.പിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാൻ പറ്റുന്നില്ല.

വീരവാദങ്ങൾ മാത്രം
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങൾ മുഴക്കിയ പാർട്ടിയാണ് ബിജെപി ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയിൽ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാൻ പോകുന്ന കക്ഷി ബിജെപിയായിരിക്കും.

100 വർഷം കഴിഞ്ഞാലും
കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബി
ജെപിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരം ഉണ്ടെങ്കിൽ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങൾ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങൾ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തിൽ ഇടമില്ല.- ഇങ്ങനെയാണ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മത്സരം ബിജെപിയും എല്‍ഡിഎഫും
ഇത്തവണ കേരളത്തില്‍ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. യുഡിഎഫില്‍ മുസ്ലീം ലീഗ് ആണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് എന്നും കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാവും എന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

മുന്നണിയ്ക്കുള്ളില്‍
തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് ബിജെപിയും സിപിഎമ്മും പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇല്ലാതാകുമെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞിരുന്നു. മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും ആയിരിക്കും സീറ്റുകള്‍ നേടുക എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

തിരുവനന്തപുരത്ത്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍ ആണ്. കഴിഞ്ഞ തവണ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസിന്റെ വലിയൊരു ശതമാനം സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു. ഇത്തവണയും കോണ്‍ഗ്രസിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ആരോപണങ്ങൾ
രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനങ്ങൾ സംബന്ധിച്ച് നേരത്തേ പല ആരോപണങ്ങളും ഉയർന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്ന ആരോപണങ്ങളാണ് രമേശ് ചെന്നിത്തലയും ഉന്നയിക്കുന്നത് എന്ന മട്ടിലായിരുന്നു ആരോപണങ്ങൾ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിയെ രൂക്ഷമായി ആക്രമിച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്.












Click it and Unblock the Notifications