ചത്തൊടുങ്ങിയിട്ടും തീരാത്ത ഭ്രാന്ത്? കാസർകോട് നിന്ന് സ്ത്രീകളും കുട്ടികളും അടക്കം 11 പേർ ഐസിസിലേക്ക്
കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. കാസര്‍കോട് നിന്നും നേരത്തെ 15 പേരാണ് ഐസിസില്‍ ചേര്‍ന്നത്. ഇതില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടയില്‍ ആണ് കാസര്‍കോട് നിന്ന് 11 പേരെ കൂടെ കാണാതായിരിക്കുന്നത്. ഇവരും ഐസിസില്‍ ചേര്‍ന്നിരിക്കാം എന്നാണ് സംശയിക്കപ്പെടുന്നത്.
ദുബായിലേക്ക് പോയവരവാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. കാസര്‍കോട് നിന്ന് ദുബായിലേക്ക് പോയ കുടുംബത്തിലെ ആറ് പേരെ കാണാനില്ലെന്നായിരുന്നു പരാതി. പിന്നീടാണ് അഞ്ച് പേരെ കൂടി കാണാതായിട്ടുണ്ട് എന്ന് വ്യക്തമായത്.
ഐസിസ്
ഇസ്ലാമിക് സ്‌റ്റേറ്റ് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സിറിയയിലും ഇറാഖിലും അവരുടെ ശക്തി കേന്ദ്രങ്ങള്‍ എല്ലാം കൈവിട്ടുപോയിക്കഴിഞ്ഞു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും അവര്‍ ശക്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണാതായത്
കാസര്‍കോട് നിന്ന് ദുബായിലേക്ക് പോയ ആറ് പേരടങ്ങുന്ന കുടുംബം ആണ് അപ്രത്യക്ഷമായത്. ജൂണ്‍ 15 മുതല്‍ ഇവരെ സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്കൊപ്പം മറ്റൊരു അഞ്ചംഗ കുടുംബവും ദുബായിലേക്ക് പോയിരുന്നു. അവരെ സംബന്ധിച്ചും ഒരു വിവരവും ഇല്ല.
രണ്ടാം ഭാര്യക്കൊപ്പം
തന്റെ മകളേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് ചെമ്മനാട് മുണ്ടാങ്കുളത്തെ അബ്ദുള്‍ ഹമീദ് ആണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മകള്‍ നാസിറ (25), ഭര്‍ത്താവ് സവാദ് (32), മക്കളായ മുസബ് (5), മര്‍ജാന (3), മുഖബില്‍ (1) എന്നിവരേയും സവാദിന്റെ രണ്ടാം ഭാര്യ റെയ്ഹാനത്തിനേയും കാണാനില്ലെന്നാണ് പരാതി.
മറ്റൊരു കുടുംബം
സവാദിനൊപ്പം അങ്കണൂര്‍ കൊല്ലമ്പാടിയിലെ അന്‍സാര്‍, ഭാര്യ സീനത്ത് മുന്ന് കുട്ടികള്‍ എന്നിവരും ദുബായിലേക്ക് പോയിരുന്നു. ഇവരെ സംബന്ധിച്ചും ഒരു വിവരവും ഇപ്പോഴില്ല എന്നാണ് അബ്ദുള്‍ ഹമീദിന്റെ മൊഴി. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസിന് ഔദ്യോഗികമായി പരാതികള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല.
ഐസിസിലേക്കോ?
ദുബായില്‍ നിന്ന് കാണാതായ ഇവര്‍ ഐസിസില്‍ ചേര്‍ന്നോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. എന്നാല്‍ മുന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസ് ബന്ധം തെളിയിക്കാനുള്ള വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
മൊബൈല്‍ ഷോപ്പ്
സവാദ് ഏറെ കാലമായി ദുബായില്‍ ആയിരുന്നു. അവിടെ ഒരു മൊബൈല്‍ ഷോപ്പും അത്തറിന്റെ ഷോപ്പും ആയിരുന്നു ഇയാള്‍ നടത്തിയിരുന്നത്. വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം..
യെമനില്‍ എത്തി?
കാണാതായ 11 പേരും യെമനില്‍ എത്തിയതായും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിലും വ്യക്തതയൊന്നും ഇല്ല. യെമനിലും ഐസിസ് ഇപ്പോള്‍ ശക്തമായ സാന്നിധ്യമാണ്. സൗദി പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഇവര്‍ പലപ്പോഴായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
മുമ്പ് കാണാതായവര്‍
കാസര്‍കോട് പടന്നയില്‍ നിന്ന് മുമ്പ് 15 പേരാണ് ഐസിസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇവര്‍ അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു എത്തിയിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇതിനകം തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.