ഏഴാംദിനവും നൂറ് കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗികള്‍; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിനവും നൂറ് കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗികള്‍. 123 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 6 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. പാലക്കാട് 24, ആലപ്പുഴ 18. പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്സൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3726 പേർക്ക്. 1761 പേർ നിലവിൽ ചികിത്സയിൽ. ഇന്ന് മാത്രം 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നന്നും113 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി ജനങ്ങളുടെ സഹായം ആവശ്യമാണ്. ഈ സമയത്ത് നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Recommended Video
കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 25ന് ഉച്ചവരെ വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്. തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണെന്നും പിണറായി പറഞ്ഞു.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നാളെ മുതല്‍ ദിവസം 40-50 ഫ്ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടേക്കുമാണ് കൂടുതല്‍ ഫ്ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.