ആദിവാസി വിഭാഗങ്ങളിലെ 125 പേർക്ക് കൂടി പോലീസ് സേനയിൽ പ്രത്യേക നിയമനം
തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളിലെ 125 പേർക്ക് കൂടി പോലീസ് സേനയിൽ പ്രത്യേക നിയമനം നൽകാൻ സംസ്ഥാന സർക്കാർ. സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. കേരള ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളരെ പ്രത്യേകനിയമനപ്രക്രിയയിലൂടെ കേരള പൊലീസിന്റെ ഭാഗമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ് എന്ന് സിപിഎം. എഴുപത്തിയഞ്ചോളം യുവതീയുവാക്കൾ വിജയകരമായി പരിശീലനവും പാസിങ്ങ് ഔട്ടും പൂര്‍ത്തിയാക്കി 2020 മെയ് മാസത്തിൽ സേനയുടെ ഭാഗമായി മാറി. ഇതിനു പുറമേ, പട്ടികവർഗവിഭാഗങ്ങളിൽ പെട്ട 125 പേർ കൂടി ഈ മാസം പ്രത്യകനിയമനത്തിലൂടെ പൊലീസ് സേനയുടെ ഭാഗമാകും.
'കാടറിയുന്ന ഇവരുടെ സേവനം മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പൊലീസ് സേനക്ക് കരുത്ത് പകരും. തൊണ്ണൂറ് പുരുഷന്മാരെയും മുപ്പത്തിയഞ്ചു വനിതകളെയുമാണ് സിവിൽ പൊലീസ് ഓഫീസർമാരായി നിയമനം നൽകുന്നത്. വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന ആദിവാസികളിൽ പിന്നോക്കം നിൽക്കുന്ന വിവിധ ആദിവാസി വിഭാഗമായ പണിയൻ, അടിയാൻ, ഊരാളി (വേട്ടക്കറുമ), കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കറുമ്പർ വിഭാഗത്തിൽ പെട്ടവരാണിവർ. ഇവരുടെ പരിശീലനം ഫെബ്രുവരി 20ന് തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കും.
'പൊലീസ് സേനയ്ക്കു പുറമെ വനാതിർത്തികളിലും മറ്റും എൻഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനുമായി ഇരുപത്തിയഞ്ചു പട്ടികവർഗവിഭാഗം യുവതീയുവാക്കൾക്ക് എക്സൈസ് വകുപ്പിലും അധികതസ്തിക സൃഷ്ടിച്ച് നിയമനം നൽകിയിരുന്നു. അഞ്ഞൂറ് ആദിവാസി യുവാക്കളെ വനം വകുപ്പിൽ ബീറ്റ് ഓഫിസർമാരായി പ്രത്യേക നിയമനം വഴി നിയമിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനം കൈക്കൊണ്ടിട്ടുണ്ട് '.
''ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഏറ്റെടുത്ത നിരവധി പദ്ധതികളിൽ ഒന്നാണ് പ്രത്യേകനിയമനങ്ങൾ. സ്കൂളുകളിൽ ഗോത്രഭാഷയിൽ അധ്യയനം ഉറപ്പാക്കുന്ന 'ഗോത്രബന്ധു' പദ്ധതിയുടെ ഭാഗമായി മെന്റർ അധ്യാപകരായും ഊരുകളിൽ ആരംഭിച്ച ഇരുന്നൂറ്റിയമ്പത് 'സാമൂഹ്യപഠനമുറി'കളിൽ ഫെസിലിറ്റേറ്റർമാരായും ആദിവാസി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ നിയമിച്ചത് ഈ സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു'' എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.