Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിമഞ്ചാരോ കീഴടക്കി ചേർത്തലക്കാരി അന്നാ മേരി: 13 കാരിക്ക് അപൂർവ്വ നേട്ടവും: ഇനിയും വലിയ ലക്ഷ്യങ്ങള്‍

ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി ഇന്ത്യയുടെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ് ചേർത്തലയിലെ 13 വയസുകാരി അന്നാ മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയില്‍ തായ്കോണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരില്‍ കുറിച്ചു. ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്നയ്ക്ക് എല്ലാവിധ പിന്തുണയുമായി പിതാവ് ഷൈന്‍ വർഗീസും ഒപ്പമുണ്ടായിരുന്നു.

നേരത്തെ ഹിമാലയത്തിലെ ഫ്രണ്ട്ഷിപ്പ് പീക്കിലേക്കും അന്ന ട്രക്കിങ് നടത്തിയിട്ടുണ്ട്. പിതാവിനോടൊപ്പമുള്ള ചെറിയ സാഹസിക യാത്രകളാണ് ഇതുപോലുള്ള വലിയ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതിലേക്ക് തന്നെ എത്തിച്ചതെന്ന് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അന്ന മേരി പറയുന്നു. കിളിമഞ്ചോരോ ട്രക്കിംഗ്, പർവതാരോഹണ രംഗത്തെ തന്റെ സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അന്ന മേരി വിശദമായി സംസാരിക്കുന്നു.

anna-marry-

കിളിമഞ്ചാരോയെന്ന ലക്ഷ്യം

ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയരംകൂടിയ കൊടുമുടികള്‍ (7 Summits) കീഴടക്കുക എന്നുള്ളതാണ് എന്റെ ആഗ്രഹം. ടാന്‍സാനിയയിലെ കിളിമഞ്ചാരോയാണ് ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. അങ്ങനെയാണ് കിളിമഞ്ചാരോ ലക്ഷ്യം വെച്ചത്. ഒക്ടോബർ 29 ന് ഞങ്ങള്‍ കേരളത്തില്‍ നിന്നും യാത്ര തിരിച്ചു. കേരളപ്പിറവി ദിനത്തിലാണ് ഏഴ് ദിവസം നീണ്ട് നിന്നി ട്രക്കിങ് ആരംഭിക്കുന്നത്. ഏഴാം തിയതി ഹോട്ടലില്‍ തിരിച്ചെത്തി. അതിന് ശേഷം ഏതാനും ദിവസം കൂടെ അവിടെ ചിലവഴിച്ച് വൈല്‍ഡ് സഫാരിയൊക്കെ നടത്തിയതിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്.

ഓരോ അടിയും മുന്നോട്ട്

ഒരു ദിവസം അർധരാത്രിയോടെയാണ് കൊടുമുടിയുടെ ഏറ്റവും ഉയരംകൂടിയ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഒരു മണിക്കൂറോളം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുകളിലേക്ക് കയറി. ആള്‍റ്റിറ്റ്യൂഡ് സിക്നെസിന്റെ പ്രശ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ മുന്നോട്ട് പോകുന്തോറും ഊർജ്ജം ഇല്ലാതെയാകുന്നത് പോലെ തോന്നി. അതായത് പെട്ടെന്ന്, പെട്ടെന്ന് ക്ഷീണിതയായി. ഓരോ അടിയും മുന്നോട്ട് വെക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ആ സമയത്ത് അച്ഛനും ഗൈഡുമൊക്കെ തന്നെ പ്രോല്‍സാഹനത്തിന്റെ ബലത്തില്‍ കഷ്ടപ്പെട്ട് മുന്നോട്ട് പോകുകയായിരുന്നു.

അന്തരീക്ഷ താപനില വളരെ താഴ്ന്ന നിലയിലായിരുന്നു. ശീതക്കാറ്റ് അതിശക്തമായ നിലയില്‍ ആഞ്ഞടിക്കുന്നതും ബുദ്ധിമുട്ട് വർധിപ്പിച്ചു. ക്ഷീണിക്കുമ്പോള്‍ ഒന്ന് വിശ്രമിച്ച് വീണ്ടും ഊർജ്ജം സംഭരിച്ചാണ് സാധാരണ മല കയറുക. എന്നാല്‍ അതികഠിനമായ തണുപ്പിലൂടെയുള്ള യാത്രയുടെ സാഹചര്യം നേരെ തിരിച്ചാണ്. നമ്മള്‍ അവിടെ നില്‍ക്കുകയാണെങ്കില്‍ തണുപ്പ് നമ്മുടെ ശരീരത്തെ ബാധിക്കും. കാലൊക്കെ തണുത്ത് മരവിക്കും. അതായത് താഴ്ന്ന താപനിലയില്‍ യാത്രയില്‍ വിശ്രമിക്കാനായി എവിടെയെങ്കിലും നില്‍ക്കുകയാണെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും.

anna-marry

കിളിമഞ്ചാരോയിലെ സിംമ്പ

മികച്ച രണ്ട് ഗൈഡുമാരെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്, ചീഫ് ഗൈഡ് ജാക്സണും അസിസ്റ്റന്റ് ഗൈഡ് അയ്യൂബുവും. അവർ പൂർണ്ണ പിന്തുണയുമായി എല്ലാ സമയത്തും കൂടെയുണ്ടായിരുന്നു. സിംമ്പ എന്നാണ് അവർ എന്നെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ ട്രക്കിംഗ് ചെയ്യുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വേറേയും നിരവധി സംഘങ്ങളും മലകയറുന്നുണ്ടായിരുന്നു. എന്ന കണ്ട അവർക്ക് വലിയ അതിശയോക്തിയായിരുന്നു. പലരും വന്ന് അഭിനന്ദിക്കുകയും വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു.

കാഴ്ചകളുടെ പറുദീസ, അനുഭവങ്ങളുടേയും

കാഴ്ചകളുടേയും അനുഭവങ്ങളുടേയും പറുദീസയാണ് കിളിമഞ്ചാരോ. കള്‍ട്ടിവേറ്റഡ് സോണ്‍, റെയിന്‍ ഫോറസ്റ്റ് സോണ്‍, ആഫ്രോ-ആല്‍പൈന്‍ മൂർലാന്‍ഡ് സോണ്‍, ആല്‍പൈന്‍ ഡെസേർട്ട് സോണ്‍, ആർട്ടിക് സോണ്‍ എന്നിങ്ങനെ അഞ്ച് സോണുകള്‍ പിന്നിടുന്നതോടെയാണ് ട്രക്കിംഗ് പൂർത്തിയാകുക. മഴക്കാടുകളില്‍ വ്യത്യസ്തമായ അനേകം ചെടികള്‍ കണ്ടു. എല്ലാത്തിനേയും കുറിച്ച് ഗൈഡ് വിശദീകരിച്ച് തരുന്നുണ്ടായിരുന്നു. അതുപോലെ തന്നെ നമ്മുടെ നാട്ടിലെ ചൊറിയണം പോലുള്ള ചില ചെടികളും അവിടെ കണ്ടു. ആഫ്രിക്കന്‍ മേഖലയില്‍ അപൂർവ്വമായി കാണാന്‍ കഴിയുന്ന നീലക്കുരങ്ങന്‍ (Blue monkey), കൊളോബസ് കുരങ്ങന്‍ (colobus monkey) എന്നിവയെ കാണാനുള്ള ഭാഗ്യമുണ്ടായി. യാതൊരുവിധ മലിനീകരണവും ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം വളരുന്ന 'ഓള്‍ഡ് മാന്‍സ് ബിയേർഡ്' എന്ന ചെടിയും അവിടെ വിപുലമായി തന്നെ വളർന്ന് നില്‍ക്കുന്നുണ്ടായിരുന്നു.

anna-marry

എന്തുകൊണ്ട് തായ്കൊണ്ടോ പ്രകടനം

ഞാന്‍ ആദ്യമായി പരിശീലിക്കുന്ന കായിക ഇനമാണ് തായ്കൊണ്ടോ. മൂന്ന് വയസ്സ് മുതല്‍ ഒരു കോച്ചിന് കീഴില്‍ പരിശീലിക്കുന്നുണ്ട്. അതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങിയ സമയം മുതല്‍ തന്നെ തായ്കൊണ്ടോ ചെറിയ രീതിയില്‍ പരിശീലിപ്പിക്കാറുണ്ടായിരുന്നുവെന്ന് പപ്പ പറയാറുണ്ട്. ലൂയിസ് ടിറ്റോ, റുഡോള്‍ഫ് സജീവ് എന്നിവർക്ക് കീഴിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. ഇത്തരമൊരു ബന്ധമുള്ളതിനാലാണ് കിളിമഞ്ചാരോയില്‍ വെച്ച് തായ്കൊണ്ടോ പ്രകടനം നടത്തിയത്. ആറാം ക്ലാസ് മുതല്‍ തായ്കൊണ്ടോ മത്സരത്തില്‍ പങ്കെടുക്കുന്നു. ആ വർഷം സബ് ജില്ലയില്‍ സ്വർണമെഡലും ജില്ലയില്‍ വെള്ളി മെഡലും സ്വന്തമാക്കാന്‍ സാധിച്ചു. നീന്തല്‍, അത്ലറ്റിക്സ് എന്നിവയിലും മത്സരിക്കാറുണ്ട്.

ഹിമാലയത്തിലെ വെല്ലുവിളികള്‍

ആള്‍റ്റിറ്റ്യൂഡ് സിക്നെസാണ് ഹിമാലയം കയറുമ്പോള്‍ വെല്ലുവിളിയായത്. തലവേദനയും ശ്വാസതടസ്സവുമൊക്കെ നേരിട്ടു. കുത്തനേയുള്ള കയറ്റമാണ്. മഞ്ഞ് മലയിലൂടെയുള്ള ട്രക്കിങ്ങിനായി ഭാരമേറിയ ഐസ് ബൂട്ടുകള്‍ ധരിച്ചായിരുന്നു യാത്ര. ഒരു ബൂട്ടിന് മാത്രം 2.5 കിലോ ഗ്രാം ഭാരം വരും. അതോടൊപ്പം ഐസ് ആക്സ് ഉള്‍പ്പെടേയുള്ള ഉപകരണങ്ങളും കൂടെ കരുതണം. തുടക്കത്തില്‍ ബുദ്ധിമുട്ടൊന്നും നേരട്ടില്ലെങ്കിലും പിന്നീട് സാഹചര്യം മോശമായി. 4800 മീറ്ററിലൊക്കെ എത്തിയതോടെ തലവേദന കഠിനാമായി. അതോടെയാണ് തിരിച്ച് വരാന്‍ തീരുമാനിച്ചത്. ഒരിക്കല്‍ കൂടെ എന്തായാലും ഹിമാലായം കീഴടക്കാനായി പുറപ്പെടും.

anna-marry

അടുത്ത ലക്ഷ്യം

സെവന്‍ സമ്മിറ്റില്‍ ഉള്‍പ്പെടുന്ന മറ്റ് പർവതങ്ങളെല്ലാം മുന്നിലുണ്ട്. അതോടൊപ്പം തന്നെ മറ്റൊരു പ്രധാന ലക്ഷ്യം ഇക്വഡോറിലെ ചിംമ്പരാസോ കൊടുമുടിയാണ്. ഈ ഭൂമിയില്‍ സൂര്യന് ഏറ്റവും അടുത്ത് നില്‍ക്കുന്ന പർവതം എവറസ്റ്റാണെന്ന് നമ്മളില്‍ പലരും കരുതുമെങ്കിലും അത് തെറ്റാണ്. സൂര്യന് ഏറ്റവും അടുത്തായി നില്‍ക്കുന്ന പർവതം ചിംബോറാസോയോാണ്. ആ കൊടുമുടി കയറണമെന്നതാണ് അടുത്ത പ്രധാനപ്പെട്ട ആഗ്രഹം.

തയ്യാറെടുപ്പുകള്‍

ഹിമാലയം കയറുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ ഇത്തവണ മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ജിമ്മില്‍ പോയി കൃത്യമായ രീതിയില്‍ വ്യായാമം ചെയ്തു. വാരാന്ത്യങ്ങളില്‍ ദീർഘദൂര സൈക്ലിങ്, ഓട്ടം എന്നിവയിലൊക്കെ ഏർപ്പെടും. ഇക്കഴിഞ്ഞ സബ്ജില്ല കായിക മത്സരത്തിന്റെ ഭാഗമായിരുന്നു. ആ സമയത്ത് സ്കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടികളിലും പങ്കെടുത്തു. സബ്ജൂനിയർ വിഭാഗത്തില്‍ ദീർഘദൂര മത്സരയിനങ്ങളില്ലാത്തിനാല്‍ സീനിയർ പെണ്‍കുട്ടികളോടൊപ്പമാണ് മത്സരിച്ചത്. കായികക്ഷമത വർധിപ്പിക്കുകയെന്നതായിരുന്നു ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. അടുത്തിടെ നടന്ന തിരുവനന്തപുരം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് മൂന്ന് മണിക്കൂറില്‍ താഴെ സമയതിനുള്ളില്‍ പൂർത്തിയാക്കാനും സാധിച്ചു.

വീണുപോകാം പക്ഷെ പിന്തിരിയരുത്

സ്പോർട്സിനോടാകണം ലഹരി, മയക്ക് മരുന്നിനോടല്ല (get addicted to sports not to drugs) എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഒരു ലക്ഷ്യം കീഴടക്കാനായി നമ്മള്‍ നിരന്തരം പരിശ്രമിക്കുക. തിരിച്ചടികള്‍ സ്വഭാവികമാണ്. തിരിച്ചടികളല്ല, തിരിച്ചടിയില്‍ നിരാശരായി ലക്ഷ്യം ഉപേക്ഷിക്കുമ്പോഴാണ് ഒരു വ്യക്തി പരാജിതനായി മാറുക. തിരിച്ചടികളുണ്ടാകും അപ്പോഴൊക്കെ ഉയർത്തെഴുന്നേറ്റ് മുന്നോട്ട് കുതിക്കുക. ഏത് തരത്തിലുള്ള പ്രതിസന്ധികളുണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണം. അപ്പോള്‍ ഒരു നാള്‍ വിജയം നമ്മളെ തേടിയെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+