മജക്കാര്‍ ദുരന്തത്തിന് 13 വയസ്; വാഗ്ദാനങ്ങള്‍ കടലാസില്‍
കാസര്‍കോട്: നാടിനെ നടുക്കത്തിലാഴ്ത്തിയ ബോവിക്കാനം മജക്കാറിലെ കക്കോടി ഡാം ദുരന്തത്തിന് ഇന്ന് 13 വയസ്. 2005 ഏപ്രില്‍ 26ന് ഉച്ചക്ക് 2.30മണിയോടെയാണ് കക്കോടി ഡാം നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 10 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞത്.മജക്കാറിലെ ചേതന്‍ (16), മജക്കാറിലെ കുഞ്ഞിരാമന്‍ (45), പാത്തനടുക്കത്തെ പ്രകാശ് (24), മുകേഷ് (16), പാത്തനടുക്കത്തെ അജിത്ത് (22), കരാറുകാരന്‍ ചന്ദ്രശേഖരന്‍ (40), ഡാമിന്റെ സൂപ്പര്‍ വൈസര്‍ ജനാര്‍ദ്ദനന്‍ (35) തുടങ്ങി 10 പേരാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്.
ഭക്ഷണം കഴിച്ചശേഷം തൊഴിലാളികള്‍ തണലില്‍ വിശ്രമിക്കുമ്പോള്‍ 10 മീറ്റര്‍ ഉയരത്തിലുള്ള വയല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ദുരന്തം നടന്ന് രണ്ടുദിവസത്തിനുശേഷം അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മരണപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ സഹായധനം നല്‍കുകയും ചെയ്തിരുന്നു. ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങള്‍ക്ക് വീടുകളും ഭൂമിയും നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് 13 വര്‍ഷം തികഞ്ഞിട്ടും അതിനുവേണ്ട യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
മരണപ്പെട്ടവരില്‍ അജിത്ത് കാസര്‍കോട് ഗവ. കോളേജില്‍ സുവോളിജിയില്‍ ഒന്നാംറാങ്കോടെ പാസായിരുന്നു. തുടര്‍പഠനത്തിന് പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് അജിത്ത് അണക്കെട്ട് നിര്‍മ്മാണ ജോലിക്കെത്തിയിരുന്നത്. ചേതന്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഫലം കാത്തുനില്‍ക്കുകയായിരുന്നു. വീട്ടിലെ ദാരിദ്ര്യമാണ് ചേതനെ ഡാം ജോലിക്ക് പ്രേരിപ്പിച്ചിരുന്നത്.
കേരളത്തില്‍ നടന്ന ഇത്രയും വലിയ ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ കാര്യത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോഴത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഡാം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരങ്ങളും സര്‍ക്കാറില്‍ നിന്നുള്ള ഭൂമിയും വീടും അടക്കമുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.