ബിന്റോ പരീക്ഷയില്‍ തോറ്റിരുന്നു, കേരള സിലബസിലേക്ക് മാറ്റാന്‍ പറഞ്ഞു!! പിതാവിന്റെ വെളിപ്പെടുത്തല്‍!!
ബിന്റോയുടെ ടിസി വാങ്ങി വാങ്ങിപ്പോകാന്‍ അധ്യാപകര്‍ പിതാവിനോട് ആവശ്യപ്പെട്ടു
കോട്ടയം: പാമ്പാടി ക്രോസ്‌റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ബിന്റോയുടെ ആത്മഹത്യയില്‍ വിവാദം കത്തുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആത്മഹത്യക്ക് കാരണം സ്‌കൂളധികൃതരും അധ്യാപകരുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബിന്റോയുടെ ടിസി വാങ്ങി പോകണമെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി പിതാവ് ഈപ്പന്‍ വര്‍ഗീസ് പറയുന്നു.
ബിന്റോ പഠനത്തില്‍ മിടുക്കനായിരുന്നെന്നും അതുകൊണ്ട് തോല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്‌ഐ സ്‌കൂള്‍ അടിച്ച് തകര്‍ത്തിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സംഘടനകള്‍ ഇവിടെ പ്രക്ഷോഭം നടത്താനാണ് സാധ്യത. സ്‌കൂളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിട്ടുണ്ട്.
പിതാവിന്റെ കണ്ണീര്‍
തന്റെ കുടുംബത്തിനെ തീരാദു:ഖത്തിലേക്ക് തള്ളിയിട്ടത് സ്‌കൂള്‍ അധികൃതരുടെ മോശം പ്രവര്‍ത്തികളാണെന്ന് പിതാവ് ഈപ്പന്‍ വര്‍ഗീസ് പറയുന്നു. തന്നെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയ അധ്യാപകര്‍ മകന്റെ ടിസി എത്രയും വേഗം വാങ്ങികൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ ഏറെ ഞെട്ടിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് ഈപ്പന്‍ പറയുന്നു. ഒരു കുട്ടിയെ മാനസികമായി തളര്‍ത്താന്‍ ഇത്തരം പ്രവര്‍ത്തികള്‍ ധാരാളമാണ്. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അധ്യാപകര്‍ കുട്ടിയെ സ്‌കൂളില്‍ വച്ച് ഭീഷണിപ്പെടുത്തിയതായി ബിന്റോ പറഞ്ഞിരുന്നുവെന്ന് ഈപ്പന്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ കുട്ടിയെ തോല്‍പ്പിക്കുമെന്ന് തന്നോടും അധ്യാപകര്‍ പറഞ്ഞിരുന്നു. പത്താം ക്ലാസില്‍ ഇത്തരമൊരു അവസ്ഥയില്‍ കുട്ടിയെ ഇരുത്തുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നുവെന്ന് ഈപ്പന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.
കേരളാ സിലബസിലേക്ക് മാറണം
ബിന്റോ സ്‌കൂളില്‍ സിബിഎസ്ഇ സിലബസിലായിരുന്നു പഠിച്ചിരുന്നത്. മകന്റെ തോല്‍വി അവനേക്കാളേറെ കാര്യമാക്കിയിരുന്നത് സ്‌കൂള്‍ അധികൃതരാണെന്ന് പിതാവ് പറയുന്നു. അധ്യാപകര്‍ മകനെ തോല്‍പ്പിക്കാതിരിക്കാന്‍ കേരള സിലബസിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇതിനേക്കാളും വലിയ ചതിയാണ് അവര്‍ ചെയ്തതെന്ന് ഈപ്പന്‍ പറയുന്നു. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ വരെ നല്‍കിയതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ബിന്റോയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഈ പുസ്തകം അധ്യാപകര്‍ തിരികെ വാങ്ങിയത് കുട്ടിയെ മാനസികമായി തളര്‍ത്തി. പൊതിഞ്ഞ് നെയിം സ്ലിപ്പ് ഒട്ടിച്ച് മകന്‍ കൊണ്ടുവന്ന പുസ്തകമാണ് അധ്യാപകര്‍ യാതൊരു ദയയുമില്ലാതെ വാങ്ങിയത്. അവന് പിന്നെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തോന്നിയിട്ടുണ്ടാവില്ലെന്നും ഈപ്പന്‍ വര്‍ഗീസ് പറയുന്നു.
പോലീസിന്റെ നടപടി
സ്‌കൂളിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയെ തുടര്‍ന്ന് പ്രതിഷേധം കത്തുകയാണ്. പോലീസ് സംഭവത്തില്‍ മികച്ച രീതിയിലുള്ള അന്വേഷണം നടത്താനൊരുങ്ങുകയാണ്. കുട്ടിയെ മന:പ്പൂര്‍വം തോല്‍പ്പിച്ചെന്ന മാധ്യമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സ്‌കൂളധികൃതര്‍ വലിയ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. അധ്യാപകര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം പരിശോധിച്ച് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇതോടെ സ്‌കൂളില്‍ കുട്ടികളെ സമ്മര്‍ദപ്പെടുത്തി പഠനനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങ് വീഴുമെന്നാണ് കരുത്തുന്നത്. അതേസമയം ബിന്റോയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ബിന്റോയുടെ പിതാവിന്റെ മൊഴിയും ഇതില്‍ നിര്‍ണായകമാകും.
ബിന്റോയെ മാനസികമായി പീഡിപ്പിച്ചു! പാഠ പുസ്കതങ്ങൾ തിരിച്ചുവാങ്ങി, ടിസി വാങ്ങി പോകാനും നിർദേശിച്ചു...
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂള്‍ തല്ലിത്തകര്‍ത്തു!! അധ്യാപകര്‍ തോല്‍പ്പിക്കല്‍ ഭീഷണി മുഴക്കിയോ?
ഉത്തര്‍പ്രദേശിലെ പ്രക്ഷോഭത്തില്‍ മായാവതി കുരുക്കില്‍, ഗൂഢാലോചനയില്‍ എംഎല്‍എ അറസ്റ്റില്‍!!