ന്യൂനമർദ്ദം: കൊച്ചിയിൽ നിന്ന് പോയ 150 ബോട്ടുകളെ കുറിച്ച് വിവരമില്ല, മുന്നറിയിപ്പ് ലഭിച്ചിട്ടില്ല
കൊച്ചി: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെ കുറിച്ച് വിവരങ്ങളില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. തോപ്പുംപടി ഹാർബറിൽ നിന്നും പോയ 150 ബോട്ടുകളിലുളളവരുമായി ഇതുവരെ ബന്ധപ്പെടാനോ മുന്നറിയിപ്പ് കൈമാറാനോ സാധിച്ചിട്ടില്ല.
ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപം കൊള്ളുന്ന ന്യൂനമർദ്ദം ഒമാൻ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇതേ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
600 ബോട്ടുകൾ
കൊച്ചിയിൽ നിന്നും അറുന്നൂറ് ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയത്. ഇതിൽ 300 ബോട്ടുകൾ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരികെ എത്തിയിരുന്നു. 150 ബോട്ടുകളെ കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. ന്യൂനമർദ്ദത്തെ കുറിച്ചുള്ള അറിയിപ്പുകൾ ഇതുവരെ ഇവർക്ക് ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.
മുന്നറിയിപ്പ് നൽകാൻ
നേവിയുടേയോ കോസ്റ്റ് ഗാർഡിന്റെയോ സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന് 10 ദിവസം മുൻപാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ഒമാന്റെയും ഇന്ത്യയുടേയും അതിർത്തിയിലുള്ള സമുദ്ര മേഖലയിലേക്കാണ് ഇവർ പോയതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഡാമുകൾ തുറക്കുന്നു
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയാണ്. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. 390.31 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി. 380.98 അടിയാണഅ നിലവിലെ ജലനിരപ്പ്. കക്കയം ആനത്തോട് ഡാമുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഇടുക്കി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെ 17 ഷട്ടറുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്.
വയനാട്ടിൽ
വയനാട്ടിൽ നിലവിൽ മഴ ഇല്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 10 സെന്റീമീറ്റർ ആണ് ഷട്ടറുകൾ ഉയർത്തുക. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ശനിയാഴ്ച മുതൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മുന്നൊരുക്കങ്ങൾ
കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാനം നടത്തുന്നത്. ചെറുതോണിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലും, മലപ്പുറത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉരുൾപൊട്ടൽ
റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്ത് ഉരുൾപൊട്ടൽ ഉണ്ടായി. മലപ്പുറം ഊർങ്ങാട്ടിരി ഓടക്കയം വീട്ടുക്കുണ്ട് മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റെഡ് അലേർട്ടിനെ തുടർന്ന് ഇവിടെ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
അവധി
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ശനിയാഴ്ച തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം പ്രവർത്തി ദിനം പിന്നീട് അറിയിക്കും. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ഇടുക്കിയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
ശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ പാർട്ടി ഇല്ല! നിലപാട് വ്യക്തമാക്കി കോടിയേരി
നികുതി വെട്ടിപ്പ്; താര സുന്ദരിക്ക് 942 കോടി രൂപ പിഴയിട്ട് സർക്കാർ