1,51,513 പേര്‍ക്ക് പിഎസ്സി വഴി നിയമനം, ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയിൽ നടത്തണം എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്റെ കരാര്‍, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് എതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത് .
നിലവിൽ 1,51,513 പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ നാളിതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തി. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകളും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 721 തസ്തികകളുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ ഭരണ കാലയളവിൽ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. താത്ക്കാലിക തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 44,000 വരും.
പി.എസ്.സി. നവീകരണത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ ഉണ്ടായിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയിട്ടുണ്ട്. കൂടുതല്‍ പേരില്ലാത്ത പരീക്ഷകളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരീക്ഷ നടത്താനുള്ള നടപടികളും പി.എസ്.സി. സ്വീകരിച്ചിട്ടുണ്ട്.
ചില പ്രധാന മേഖലകളിലെ പരീക്ഷകളില്‍ ഓള്‍ ഇന്ത്യ സര്‍വീസ് മാതൃകയില്‍ പ്രാഥമിക പരീക്ഷ നടത്തി അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാമതും പരീക്ഷ നടത്തുന്നത് വഴി ഏറ്റവും ഗുണനിലവാരമുള്ളവരെ സിവില്‍ സര്‍വീസിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. പി.എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട എല്ലാ പോസ്റ്റുകളിലും പി.എസ്.സി. തന്നെയാണ് നിയമനം നടത്തുന്നത്. അത്തരം പോസ്റ്റുകളിലൊന്നും മറിച്ച് നിയമനം നടത്തുന്ന രീതി ഉണ്ടായിട്ടില്ല. കമ്പാഷനേറ്റ് ഗ്രൗണ്ടിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും മാത്രമാണ് വ്യത്യസ്തമായ നിയമനം നടത്തുന്നത്.
Recommended Video