നിയമസഭാ സമ്മേളനം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്?
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോഴും അതിന്റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നില്ലെന്നും ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കുന്നതെന്നും ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. അതേസമയം, നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പ്രസ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെച്ചതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചത്. പിന്നാലെ അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് എംബി രാജേഷ് പറഞ്ഞു. എന്നല്‍ രാഹുല്‍ഗാന്ധി എംപിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കാര്യം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.
ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം, സംഘര്‍ഷത്തിന് പോലീസ് ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആയിരുന്നു ചോദ്യോത്തരവേളയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
പ്രതിഷേധത്തോടെ സഭാ സമ്മേളനത്തിന് തുടക്കം, കറുപ്പിൽ പ്രതിപക്ഷ എംഎൽഎമാർ, സഭ നിർത്തി വെച്ചു
പ്രതിപക്ഷം സീറ്റില്‍ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴല്‍നാടന്‍, എല്‍ദോസ് കുന്നംപള്ളി എംഎല്‍എമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ യുവ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, എല്‍ദോസ് കുന്നംപള്ളി, റോജി എം ജോണ്‍ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്.
Recommended Video
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സഭയിലെത്തിയത്. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനമാണ് നടക്കുന്നത്.