പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, തിരുവനന്തപുരത്ത് അമ്മയും സുഹൃത്തും പിടിയിൽ!
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് പതിനാറുകാരിയായ പെണ്‍കുട്ടിയുടെ ദുരൂഹ മരണം. തിരുവനന്തപുരത്തെ നെടുമങ്ങാട് നിന്നും കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.
പത്ത് ദിവസത്തിലധികം പഴക്കമുണ്ട് മൃതദേഹത്തിന്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയേയും ആണ് സുഹൃത്തിനയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ കെട്ടി താഴ്ത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.
നാട് വിട്ട് അമ്മയും സുഹൃത്തും
നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയേയും മകളേയും രണ്ടാഴ്ച മുന്‍പായിരുന്നു കാണാതായത്. തുടര്‍ന്ന് മുത്തശ്ശി പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്ക് ശേഷം അമ്മയേയും വീടിന് സമീപത്ത് താമസിക്കുന്ന സുഹൃത്തായ യുവാവിനേയും തമിഴ്നാട്ടില്‍ വെച്ച് കണ്ടെത്തി. എന്നാല്‍ മകള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. മകള്‍ എവിടെ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍ ആയിരുന്നു ഇവര്‍ നല്‍കിയത്.
പൊട്ടക്കിണറ്റിൽ മൃതദേഹം
പിന്നീടാണ് മകള്‍ മരിച്ചതായി അമ്മ പോലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആണ് സുഹൃത്തിന്റെ വീടിന് മുന്നിലുളള പൊട്ടക്കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസത്തില്‍ കൂടുതല്‍ പഴക്കം മൃതദേഹത്തിനുണ്ട്. കിണറ്റില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം.
കൊന്നിട്ടില്ലെന്ന് മൊഴി
ഇന്നലെ രാത്രിയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം പുറത്തെടുത്തു. അമ്മയും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം നാട് വിട്ടതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹം പൊട്ടക്കിണറ്റില്‍ താഴ്ത്തിയത് തങ്ങളാണ് എന്ന് അമ്മയും സുഹൃത്തും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൊല നടത്തിയിട്ടില്ല എന്നാണിവര്‍ പറയുന്നത്.
കല്ല് കെട്ടി കിണറ്റിൽ താഴ്ത്തി
ചില പ്രശ്നങ്ങളെ തുടര്‍ന്ന് മകള്‍ വീടിനുളളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. ശേഷം മകളുടെ മൃതദേഹം ബൈക്കിന് നടുവില്‍ ഇരുത്തി പൊട്ടക്കിണര്‍ വരെ എത്തിച്ചു. തുടര്‍ന്ന് ശരീരത്തില്‍ കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്കി. ഇത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അമ്മയേയും സുഹൃത്തിനേയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഞെട്ടിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ! ഗോരക്ഷക ഗുണ്ടകൾ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ കേസ്!
കടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്, ഒരു ശതമാനം പോലും രാഹുൽ തീരുമാനം മാറ്റില്ലെന്ന് വീരപ്പ മൊയ്ലി