'വീണ്ടും ചരിത്രം', ശാന്തി തസ്തികയിലേക്ക് പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ 19 പേർ കൂടി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേയ്ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് കൂടി നിയമന ശുപാര്‍ശ നൽകാൻ തീരുമാനം. ദേവസ്വം വകുപ്പ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു. . പട്ടികജാതി വിഭാഗത്തില്‍ നിന്നും 18 പേര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ക്കുമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് മുഖേന നിയമനം ലഭിക്കുക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പട്ടികവർഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാളെ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി നിയമിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് 23.08.2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 310 പേരെ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ അന്നത്തെ പരീക്ഷയിലേക്ക് പട്ടികജാതി,പ ട്ടികവർഗ വിഭാഗത്തില്‍ നിന്നും മതിയായ അപേക്ഷകര്‍ ഇല്ലാതിരുന്നതിനാല്‍ ആ കുറവ് നികത്തുന്നതിനു വേണ്ടി പട്ടികജാതി വിഭാഗത്തിനും പട്ടികവർഗ്ഗ വിഭാഗത്തിനും വേണ്ടി പ്രത്യേകം വിജ്ഞാപനം ചെയ്തതത് പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. 4 ഒഴിവുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി ഉണ്ടായിരുന്നെങ്കിലും ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത് എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനസംഘടിപ്പിക്കുകയും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികളിലേക്കായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 474 ഉദ്യോഗാർത്ഥികളെയും, കൊച്ചിൻ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ നിന്നും 325 ഉദ്യോഗാർത്ഥികളെയും മലബാർ ദേവസ്വം ബോർഡിലേക്ക് 16 ഉദ്യോഗാർത്ഥികളെയും നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 3 ദേവസ്വം ബോർഡുകളിലേക്കുമായി ആകെ 815 ഉദ്യോഗാർത്ഥികളെ നാളിതുവരെ നിയമനത്തിനായി തിരഞ്ഞെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.