തിരുവനന്തപുരത്തെ സബ്കളക്ടറായി പ്രഞ്ജല്‍ പാട്ടീല്‍: കാഴ്ചപരിമിതി മറികടന്ന് ഐഎഎസ്!!
തിരുവനന്തപുരം: കാഴ്ചാപരിമിതി മറികടന്ന് തിരുവനന്തപുരത്തിന് പുതിയ സബ് കളക്ടര്‍. മഹാരാഷ്ട്ര ഉല്ലാസ്നഗര്‍ സ്വദേശിയായ പ്രഞ്ജല്‍ പാട്ടീലാണ് അര്‍പ്പണ ബോധം കൊണ്ട് ഐഎഎസ് നേടി സബ്കളക്ടറായി ചുമതലയേറ്റത്. കേരള കേഡറില്‍ സബ് കളക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥയെന്ന പദവിയും പ്രഞ്ജലിനുണ്ട്.
കോൺഗ്രസിന് വൻ തിരിച്ചടി, ഒരു എംപി കൂടി രാജി വെച്ചു! 3 മാസത്തിനിടെ രാജി വെക്കുന്നത് മൂന്നാമത്തെ എംപി!
തിങ്കളാഴ്ച കുടപ്പനക്കുന്നിലെ സിവില്‍ സ്റ്റേഷനിലെത്തിയ പ്രഞ്ജല്‍ ജില്ലാ കളക്ടര്‍ കെ ഗോപാല കൃഷ്ണന്റെയും സോഷ്യല്‍ ജസ്റ്റിസ് സ്പെഷ്യല്‍ സെക്രട്ടി ബിജു പ്രഭാകറിന്റെയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. കാഴ്ചപരമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ വിജയം ആഘോഷിക്കുന്നതിനുള്ള വൈറ്റ് കെയിന്‍ ദിനമായ ഒക്ടോബര്‍ 15നാണ് ഇവര്‍ ഔദ്യോഗിക ചുമതലയേറ്റതെന്നും ശ്രദ്ധേയമാണ്. സബ്കളക്ടറുടെ ചുമതല ഏറ്റെടുക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തെ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണ പ്രതീക്ഷിക്കുന്നു. തന്റെ സഹപ്രവര്‍ത്തകരില്‍ എല്ലാവരും തന്നെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു.
2016ല്‍ യുപിഎസിയില് 773 റാങ്ക് ലഭിച്ചെങ്കിലും ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസിലെ തസ്തിക പ്രഞ്ജലിന് നിരസിച്ചിരുന്നു. ശാരീരിക വെല്ലുവിളികള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 2൦16ലെ ആര്‍പിഡി ആക്ടിന്റെ ലംഘനമാണിത്. ഇതോടെയാണ് അടുത്ത തവണ 2017ല്‍ 124ാം റാങ്ക് നേടുന്നത്. പൂര്‍ണമായി കാഴ്ചയില്ലാത്തതിനാല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചിരുന്നില്ല. ഇതോടെ ഐഎഎസ് നേടുന്ന ആദ്യ കാഴ്ചാവെല്ലുവിളി നേരിടുന്ന വനിതയായി പ്രഞ്ജല്‍ മാറി. നമ്മള് ഒരിക്കലും പരാജയപ്പെടുമെന്ന് കരുതുന്നില്ലെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ശ്രമങ്ങള്‍ തുടരും. വേണ്ട വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നും പ്രജ്വല്‍ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ ഉല്‍ഹാസ് നഗര്‍ സ്വദേശിയായ പട്ടീലിന് ചികിത്സക്കിടെ എട്ടാം വയസ്സിലാണ് കാഴ്ചശക്തി നഷ്ടമാകുന്നത്. സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ പ്രഞ്ജല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു. പ്രിന്റ് ചെയ്ത ഉള്ളടക്കം വായിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് പ്രഞ്ജല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബിസിനസുകാരനായ ഭര്‍ത്താവ്, അമ്മ, അച്ഛന്, സഹോദരന് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഇവരുടെ കുടുംബം.
മധ്യപ്രദേശ് കേഡറിലെ 2008 ബാച്ചിലെ കൃഷ്ണ ഗോപാല്‍ തിവാരിയാണ് ഇന്ത്യയില്‍ കാഴ്ചാ വെല്ലുവിളി നേരിടുന്ന ആദ്യത്തെ ഐഎഎസ് ഓഫീസര്‍. 2007 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ രാജേഷ് സിംഗാണ് ഐഎഎസ് കരസ്ഥമാക്കിയ മറ്റൊരാള്‍. എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയാണ് രാജേഷ് സിംഗ് 2010ല്‍ ജോലിയില്‍ പ്രവേശിച്ചത്. അസം- മേഘാലയ കേഡറിലാണ് അദ്ദേഹം സേവനമനുഷ്ടിക്കുന്നത്.