ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; 2 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ, കുടുങ്ങിയത് ഇങ്ങനെ
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ലബാലു, ജുവൽ എന്നിവരാണ് പിടിയിലായത്.
ശബരിമല കേസിൽ സുപ്രീം കോടതി നാളെ വിധി പറയും, വിധി എന്തായാലും അംഗീകരിക്കുമെന്ന് എ പത്മകുമാർ
ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാച്ചൻ( 75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം നാടുവിട്ട പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെയിൽവേ പോലീസും സിആർപിഎഫും ചേർന്നാണ് പ്രതികളെ പുടികൂടിയത്.
കൊലപാതകം ഇങ്ങനെ
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. ചെറിയാച്ചനും ലില്ലിയും ചൊവ്വാഴ്ച കുടുംബ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോകാൻ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടോയെ യാത്രയുടെ കാര്യം സംസാരിക്കാനായി സുഹൃത്തുക്കൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചൊവ്വാഴ്ച ഇരുവരെയും യാത്ര പുറപ്പെടാൻ സമയമായിട്ടും ഇരുവരേയും കാണാതെ വന്നോതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.
ക്രൂരമായ കൊലപാതകം
അടുക്കളയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. മൺവെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ സൂചന. മൃതദേഹത്തിന് സമീപത്ത് നിന്നും ഒടിഞ്ഞ നിലയിൽ മൺവെട്ടി കണ്ടെത്തിയിട്ടുണ്ട്. അടുക്കള വാതിൽ പകുതി ചാരിയ നിലയിലായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോർ റൂമിൽ കമിഴ്ന്നു കിടക്കുന്ന ചെറിയാച്ചന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചാണ് ചെറിയാനെ കൊന്നതെന്നാണ് നിഗമനം.
പിടിവലി നടന്നു
കൊലപാതകത്തിന് മുമ്പ് വീടിനുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. വീടാകെ അലങ്കോലമായി കിടക്കുകയാണ്. അലമാരിയിൽ നിന്നും തുണികൾ പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ സമയം പ്രദേശത്ത് കനത്ത മഴയായതിനാൽ വീട്ടിൽ നിന്നും കരച്ചിലോ മറ്റ് ശബ്ദദങ്ങളോ കേട്ടില്ലെന്ന് അയൽവാസികൾ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ
വെള്ളിയാഴ്ചയും ഞായറാഴ്ചയും പറമ്പിൽ പണിയാനായി ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയിരുന്നു, വീടിന് സമീപം താമസിച്ചിരുന്ന ബംഗാൾ സ്വദേശികളായ 2 പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ലബാലു, ജുവൽ എന്നിവരെ കാണാനില്ലെന്ന് മനസിലാക്കുന്നത്. ഇവരും കഴിഞ്ഞ ദിവസങ്ങളിൽ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതക ശേഷം കാണാതായ ഇവർ സംസ്ഥാനെ വിട്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്.
വിശാഖ പട്ടണത്ത് നിന്നും
പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസ് സിആർപിഎഫിനും റെയിൽവേ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയായിരുന്നു. ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കോറാമണ്ഡൽ എക്സ്പ്രസിൽ വെച്ചാണ് ഇരുവരെയും സിആർപിഎഫ് പിടികൂടുന്നത്. കൃത്യം നടത്തിയ ശേഷം തീവണ്ടി മാർഗം ചെന്നൈയിലെത്തിയ ഇവർ ഹൗറയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതികളുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും സ്വർണം കണ്ടെത്തിയതായി സിആർപിഎഫ് വ്യക്തമാക്കി. വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ നിന്നും കവർന്നതാണ് ഈ സ്വർണമെന്നാണ് നിഗമനം.