കവളപ്പാറയിൽ നിന്നും 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ഇതുവരെ കണ്ടെത്തിയത് 48 മൃതദേഹങ്ങൾ
മലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച കവളപ്പാറയിൽ നിന്നും ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. തിരച്ചിലിൽ ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പും വൈകുന്നേരവുമായിട്ടാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരു മൃതദേഹം പുരുഷന്റേതാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വൈകിട്ടോടെ കണ്ടെടുത്ത മൃതദേഹവും തിരിച്ചറിയാനായിട്ടില്ല. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.
കവളപ്പാറയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വീടുകൾ നിന്നിരുന്ന സ്ഥലത്തിനടുത്ത് നിന്നാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. ഈ ഭാഗത്ത് നേരത്തെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് ശേഷമാണ് മൃതദേഹം ലഭിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിക്കുന്നത് വരെ തിരച്ചിൽ തുടരുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇതുവരെ 48 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും കണ്ടെത്തിയത്. ഇനി 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേ സമയം സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications