കനകദുർഗ്ഗയും ബിന്ദുവിനും ജീവന് ഭീഷണി... സുരക്ഷ വേണം; ശബരിമലയില്‍ ചരിത്രം സൃഷ്ടിച്ച യുവതികൾ കോടതിയിൽ
ദില്ലി/തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടം നേടിയ കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയില്‍. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുഴുവന്‍ സമയ പോലീസ് സംരക്ഷണം ആണ് ആവശ്യം. ഹര്‍ജി ജനുവരി 18, വ്യാഴാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
2018 സെപ്തംബര്‍ 28 ന് ആയിരുന്നു ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന നിര്‍ണായക വിധി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പ്രഖ്യാപിക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടേയും ഹിന്ദു സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പല സ്ത്രീകള്‍ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ ജനുവരി 2 ന് പുലര്‍ച്ചെ ആണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തുന്നത്. ഇത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ശബരിമല കര്‍മ്മ സമിതി ബിജെപി പിന്തുണയോടെ ഹര്‍ത്താലും നടത്തി.
ഇതിന് ശേഷം ബിന്ദുവും കനകദുര്‍ഗ്ഗയും വീട്ടിലേക്ക് മടങ്ങാതെ ഒളിച്ച് താമസിക്കുകയായിരുന്നു. സുരക്ഷ ഭീഷണി ഉള്ളതിനാല്‍ ആയിരുന്നു ഇത്. ഒടുവില്‍ കഴിഞ്ഞ ദിവസം ഇരുവരും വീടുകളില്‍ മടങ്ങിയെത്തി. അപ്പോഴാണ് ഭര്‍തൃമാതാവില്‍ നിന്ന് കനകദുര്‍ഗ്ഗയ്ക്ക് ആക്രമണം നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് പേരും മുഴുവന്‍ സമയ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.