ക്രിസ്ത്യൻ വോട്ടും ദേശീയതയും; 100 ബൂത്തുകളിൽ പ്രത്യേക പദ്ധതി,കേരളത്തിലെ ബിജെപി വിജയ മന്ത്രം ഇങ്ങനെ
ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമോ? കിണഞ്ഞ് പരിശ്രമിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം. ഇതുവരെ നിലം തൊടാൻ കഴിയാതിരുന്ന സംസ്ഥാനത്ത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇക്കുറി ഒരു അട്ടിമറിയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.
കേന്ദ്രമന്ത്രിമാരെ തന്നെ രംഗത്തിറക്കി ഓരോ മണ്ഡലത്തിന്റേയും പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം നടത്തുന്നത്. മാത്രമല്ല സാക്ഷാൽ നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി പ്രത്യേക റാലി നടത്താനും ബി ജെ പി പദ്ധയിയൊരുക്കുന്നുണ്ട്. പ്രധാനമായും ആറ് മണ്ഡലങ്ങളാണ് കേരളത്തിൽ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.

പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൾ, തൃശ്ശൂർ , പാലക്കാട്, തിരുവനന്തപുരം. 2019 ൽ എ ക്ലാസ് മണ്ഡലമെന്ന് ബി ജെ പി കണക്ക് കൂട്ടിയ കാസർഗോഡ് ഈ ലിസ്റ്റിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഈ ആറ് മണ്ഡലങ്ങളിൽ ആഞ്ഞ് പിടിച്ചാൽ അട്ടിമറിയെന്നതാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. ഇതിൽ തിരുവന്തപുരത്തും തൃശ്ശൂരും വൻ മുന്നേറ്റം തന്നെ കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നും നേതൃത്വം കരുതുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ കേരളത്തിൽ ബി ജെ പി വേഗം കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കർ പല തവണയായി കേരളത്തിൽ വന്ന് പോയി പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. ഈ മണ്ഡലങ്ങളിലേക്കായി പ്രത്യേക പദ്ധതിയും നേതൃത്വം തയ്യാറാക്കി കഴിഞ്ഞു. ഇതിൽ ആദ്യത്തേത് ഈ മണ്ഡലങ്ങളിൽ ദുർബലമായ 100 ബൂത്തുകളിൽ ബി ജെ പിയെ ശക്തിപ്പെടുത്തുകയെന്നതാണ്. ഇതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങിയിട്ടുണ്ട്.

സ്ഥാനാർത്ഥി ചർച്ചകളിൽ ഉൾപ്പെടെ കൃത്യമായ വിശകലനവും മുന്നൊരുക്കങ്ങളും നടത്തണമെന്നും ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് പേരെ സ്ഥാനാർത്ഥികളായി നിശ്ചയിച്ച് ഇവരെ മണ്ഡലത്തിൽ ഇറക്കി പ്രചരണം നടത്തണം.കേരളത്തിൽ മൃദു ഹിന്ദുത്വവും ദേശീയതയും പിന്നെ 10 മുതൽ 15 ശതമാനം വരെ ക്രൈസ്തവ വോട്ടും ഇതാണ് ബി ജെ പി വിജയതന്ത്രമായി കാണുന്നത്.

ബിജെപി ദേശീയ തലത്തിൽ അവതരിപ്പിക്കുന്ന ഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് സമാനമായ നീക്കങ്ങൽ കേരളത്തിലും വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇതേ നിലപാട് ആവർത്തിക്കുന്നു. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് ഇപ്പോൾ ഇത് പ്രായോഗികമാകില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി പയറ്റുമ്പോൾ. കേരളത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേർന്ന് വരുന്ന ന്യൂനപക്ഷങ്ങൾക്ക് 45 ശതമാനം വോട്ടാണ് ഉള്ളത്.

അതേസമയം ചിട്ടയായ പ്രവർത്തനങ്ങളുമായി നീങ്ങാനുള്ള നിർദ്ദേശം നേതൃത്വം നൽകുമ്പോൾ കേരള ബി ജെ പിയെ വരിഞ്ഞ് മുറുക്കുകയാണ് പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ. ഗ്രൂപ്പ് തർക്കങ്ങൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നേതൃത്വം. പാർട്ടിക്കുള്ളിലെ അപസ്വരങ്ങൾക്കെതിരെ വടിയെടുക്കണമെന്ന വ്യക്തമായ നിർദ്ദേശമാണ് പുതിയ പ്രഭാരിയായ ജാവേദ്കറിന് അമിത് ഷാ നൽകിയിരിക്കുന്നത്. സംസ്ഥാന നേതാക്കൾ നൽകുന്ന കണക്കുകളിൽ വിശ്വസിക്കാതെ പ്രായോഗികമായി കാര്യങ്ങൾ വിലയിരുത്തണമെന്നും ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications