കർണാടക നിയമസഭയില്‍ 217 പേരും കോടീശ്വരന്മാർ: ഒന്നാമന്‍ ഡികെ തന്നെ, എത്ര കോടി സമ്പത്തെന്ന് അറിയുമോ
ബെംഗളൂരു: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കർണാടക നിയമസഭയിൽ, വിജയിച്ച 97 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാർ. ഇവരുടെയെല്ലാം ശരാശരി പ്രഖ്യാപിത ആസ്തി 64.39 കോടി രൂപയാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റെക്കോർഡ് വ്യക്തമാക്കുന്നു. വിജയിച്ച 223 സ്ഥാനാർത്ഥികളിൽ 217 പേരാണ് (97 ശതമാനം) കോടീശ്വരന്‍മാർ.
2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 221 പേരില്‍ 215 പേരായിരുന്നു കോടീശ്വരന്‍മാർ. സമ്പത്തിന് പുറമെ ക്രിമിനൽ പശ്ചാത്തലം, വിദ്യാഭ്യാസം, ലിംഗഭേദം തുടങ്ങിയവയും ഏജന്‍സി വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, വിശകലനം ചെയ്യപ്പെട്ട് 134 വിജയികളിൽ 132 പേരും (കോൺഗ്രസ് 135 സീറ്റുകൾ നേടി) 67.13 കോടി രൂപയുടെ ശരാശരി സമ്പത്തുള്ള കോടീശ്വരന്മാരാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം, 66 വിജയികളിൽ 63 പേർക്കും ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ശരാശരി സമ്പത്ത് 44.36 കോടി രൂപയാണ്. 19 ജെ ഡി എസ് വിജയികളിൽ 18 പേരും ശരാശരി 46.01 കോടി രൂപ സമ്പത്തുള്ള കോടീശ്വരന്മാരാണ്. വിജയിച്ച രണ്ട് സ്ഥാനാർത്ഥികൾക്ക് 50 ലക്ഷത്തിൽ താഴെയും പത്ത് പേർ 50 ലക്ഷത്തിനും രണ്ട് കോടിക്കും ഇടയിലും 31 പേർ രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലും 180 പേർ അഞ്ച് കോടിക്ക് മുകളിലും ആസ്തി രേഖപ്പെടുത്തിയവരുമാണ്.
1,413 കോടി രൂപയുടെ ആസ്തിയുള്ള കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറാണ് വിജയിച്ച ഏറ്റവും ധനികനായ അംഗ. 1,267 കോടി രൂപയുമായി ഗൗരിബിദാനൂരിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കെ എച്ച് പുട്ടുസ്വാമി രണ്ടാമതാണ്. 28 ലക്ഷം രൂപയുമായി സുള്ള്യയിൽ നിന്നുള്ള ബി ജെ പിയുടെ ഭാഗീരഥി മുരുല്യയാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വിജയിച്ച സ്ഥാനാർത്ഥി. കൃഷ്ണരാജയിൽ നിന്നുള്ള മറ്റൊരു ബിജെപി വിജയിയായ ടി എസ് ശ്രീവത്സയാണ് 48 ലക്ഷം രൂപയുമായി വിജയിച്ച സമ്പന്നരുടെ പട്ടികയിൽ താഴെ നിന്ന് രണ്ടാമതാണ്.
കോൺഗ്രസിൽ നിന്ന് 51, ബി ജെ പിയിൽ നിന്ന് 38, ജെ ഡി എസില്‍ നിന്ന് നാല് എന്നിങ്ങനെ ആകെ 93 എം എൽ എമാരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ ശരാശരി ആസ്തി 2018ല്‍ നിന്നും 42.48 കോടിയിൽ നിന്ന് 29.03 കോടി വർധിച്ച് 71.52 കോടിയായി ഉയർന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആസ്തിയിൽ ശരാശരി 68 ശതമാനം വർധനവാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിജയിച്ച സ്ഥാനാർത്ഥികളിൽ മൂന്നിലൊന്ന് പേർ, അതായത് 71 പേർ, അവരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിലെ 134 പേരിൽ 40 പേരും (30 ശതമാനം) ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം, 66 (35 ശതമാനം) വിജയികളിൽ 23 പേർക്കും ഇത്തരം കേസുകളുണ്ട്. ജെ ഡി എസ് എം എല്‍ എമാരില്‍ ഏഴുപേരാണ് ക്രിമിനല്‍ കേസ് നേരിടുന്നവരാണ്.
ശേഷിക്കുന്നവരില്‍ 51 പേർ ഗുരുതരമല്ലാത്ത കേസുകളും നേരിടുന്നുണ്ട്. മൊത്തം 122 (50 ശതമാനം) പേർക്കെതിരെ പ്രഖ്യാപിത ക്രിമിനൽ കേസുകളുണ്ട്. നഞ്ചൻകോട് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദർശൻ ധ്രുവനാരായണനാണ് (28) വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. ഈ വർഷം മാർച്ചിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ അന്തരിച്ച കർണാടക കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ആർ ധ്രുവനാരായണന്റെ മകനാണ് അദ്ദേഹം. ആറാം തവണയും വിജയിച്ച കോൺഗ്രസിന്റെ 91 കാരനായ ഷാമനൂർ ശിവശങ്കരപ്പയാണ് വിജയിക്കുന്ന ഏറ്റവും പ്രായമേറിയ സ്ഥാനാർത്ഥി.












Click it and Unblock the Notifications