ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരാകും? 24 ന്യൂസിന്റെ അമ്പരപ്പിക്കുന്ന സർവ്വേ ഫലം!
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കത്തിച്ച് നിര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സിപിഎമ്മും മറുവശത്ത് ശ്രമിക്കുന്നു. അതിനിടയില്‍ കോണ്‍ഗ്രസും തങ്ങള്‍ക്കാവുന്നതെല്ലാം പയറ്റുന്നു.
ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ!
ശബരിമല വിഷയം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ ആരാവും അധികാരത്തില്‍ വരിക, ആരാകും അടുത്ത മുഖ്യമന്ത്രി. 24 ന്യൂസ് ചാനലിന്റെ സര്‍വ്വേയിലെ പ്രവചനങ്ങള്‍ ഇങ്ങനെയാണ്:
നിപ്പയിൽ ഗുഡ് സർട്ടിഫിക്കറ്റ്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തെറ്റാണ് എന്നാണ് 24 ന്യൂസിന്റെ ശബരിമല ഇംപാക്ട് സര്‍വ്വേയില്‍ 61 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ നിപ്പയും പ്രളയവും അടക്കമുളള വിഷയങ്ങളില്‍ സര്‍ക്കാരിന് നല്ല മാര്‍ക്ക് തന്നെ ലഭിച്ചിരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സര്‍വ്വേയിലെ ആദ്യത്തെ ചോദ്യം നിപ്പ വൈറസ് നിയന്ത്രണത്തിലുളള സര്‍ക്കാര്‍ ഇടപെടലിനെ കുറിച്ചുളളതായിരുന്നു.
പ്രളയത്തിലും മികച്ച് നിന്നു
സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നല്ലതെന്ന് വിലയിരുത്തി. 32 ശതമാനം ശരാശരിയെന്നും 5 ശതമാനം പേര്‍ മോശം പ്രവര്‍ത്തനമെന്നും വിലയിരുത്തി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് 51 ശതമാനം പേരും ശരാശരിയാണെന്ന് 37 ശതമാനം പേരും മോശമായിരുന്നുവെന്ന് 18 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.
ശബരിമലയിൽ പിഴച്ചു
എന്നാല്‍ ശബരിമലയില്‍ സര്‍ക്കാരിന് പിഴച്ചു എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 54 ശതമാനം പേരുടേയും അഭിപ്രായം. 26 ശതമാനം പേര്‍ ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലിനെ ശരാശരിയെന്നും 17 ശതമാനം പേര്‍ നല്ലതെന്നും വിലയിരുത്തുന്നു. ക്രമസമാധാന വിഷയങ്ങളിലുളള സര്‍ക്കാരിന്റെ ഇടപെടല്‍ ശരാശരിയാണ് എന്നാണ് 51 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 25 ശതമാനം പേര്‍ നല്ലതെന്നും 24 ശതമാനം പേര്‍ മോശമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
ജനപിന്തുണ ഇടിഞ്ഞു
ശബരിമല വിഷയത്തോടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനപിന്തുണ ഇടിഞ്ഞിട്ടുണ്ട് എന്നാണ് 59 ശതമാനം ആളുകളുടെ അഭിപ്രായം. 41 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് വിലയിരുത്തുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തിനുളള ഉത്തരമാണ് അടുത്തത്. ഇടത്- വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം എന്നതാണ് ഉത്തരം.
ഇടതും വലതും തന്നെ
40 ശതമാനം വീതം ആളുകള്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലും എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം തന്നെയാണ്. ബിജെപിക്കൊപ്പമുളളത് വെറും 14 ശതമാനം ആളുകള്‍ മാത്രമാണ്. മറ്റ് ചെറുപാര്‍ട്ടികള്‍ക്കൊപ്പമുളളത് 6 ശതമാനം പേര്‍. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിന്റെയും ഉത്തരം നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് തന്നെയാണ്.
മുഖ്യമന്ത്രി പിണറായി തന്നെ
29 ശതമാനം പേര്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുന്നത് പിന്തുണയ്ക്കുന്നു. രണ്ടാമത് എത്തിയത് രമേശ് ചെന്നിത്തലയോ പിഎസ് ശ്രീധരന്‍ പിളളയോ അല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. 25 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച്. മൂന്നാം സ്ഥാനമാകട്ടെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനാണ്. 22 ശതമാനം പേരാണ് വിഎസിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.
ചെന്നിത്തല നാലാമത്
13ശതമാനത്തിന്റെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലാമത് നില്‍ക്കുന്നു. അഞ്ചും ആറും സ്ഥാനത്ത് ബിജെപി നേതാക്കളാണ്. 7 ശതമാനം വോട്ടുകളോടെ കുമ്മനം രാജശേഖരന്‍ അഞ്ചാമതും 5 ശതമാനം വോട്ടുകളോടെ പിഎസ് ശ്രീധരന്‍ പിളള ആറാമതും നില്‍ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ വിഷയമാവുക എണ്ണവിലയും ശബരിമലയുമാണെന്ന് 26 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
മോദിയുടെ പ്രകടനം
മോദി സര്‍ക്കാരിന്റെ പ്രകടനവും സര്‍വ്വേയില്‍ വിലയിരുത്തുകയുണ്ടായി. ശരാശരി പ്രകടനമെന്ന് 30 ശതമാനം പേരും വളരെ മോശം പ്രകടനമെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. നല്ലതെന്ന് 11 ശതമാനവും വളരെ നല്ലതെന്ന് 4 ശതമാനവും അഭിപ്രായപ്പെട്ടിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് കേരളം ഏറ്റവും കൂടുതല്‍ പിന്തുണച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആണ്. 51 ശതമാനം പേരും രാഹുലിനെയാണ് തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയാകാൻ രാഹുൽ
നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച പിന്തുണ 22 ശതമാനം പേരുടേതാണ്. 9 ശതമാനം പേര്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകണമെന്ന് 2 ശതമാനം പേരും മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകണമെന്ന് 5 ശതമാനം പേരും മായാവതി പ്രധാനമന്ത്രിയാകണമെന്ന് 1 ശതമാനവും ആഗ്രഹിക്കുന്നു.