കേരളം ഇത്തവണ ആര് ഭരിക്കും? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം, ഭരണം കിട്ടിയാലും സീറ്റ് കുറയും
കൊച്ചി: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇടത് വലത് മുന്നണികള്‍ക്ക് അഭിമാന പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്‍തൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ സാധിക്കും എന്നുളള ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിന് അത്ര പരിചയം ഇല്ലാത്ത ഭരണത്തുടര്‍ച്ച ഇക്കുറി കേരളം പിണറായി വിജയന് സര്‍ക്കാരിന് നല്‍കുമോ. കേരളം ആര് ഭരിക്കും ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം അറിയാം.
ഇടത് സര്‍ക്കാര്‍ വീണ്ടും
കേരളത്തില്‍ ചരിത്രം കുറിച്ച് ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച അത്രയും സീറ്റുകള്‍ ഇക്കുറി ഇടതിന് ലഭിച്ചേക്കില്ല. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് സര്‍വ്വേ ഫലം. 91 സീറ്റുകള്‍ ആണ് 2016ലെ എല്‍ഡിഎഫ് സീറ്റുനില.
നില മെച്ചപ്പെടുത്തും
യുഡിഎഫ് 2016ലേതിനേക്കാള്‍ നില മെച്ചപ്പെടുത്തും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ ആണ് യുഡിഎഫിന് ലഭിച്ചത്. ഇക്കുറി അത് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കും എന്നാണ് ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം. മൂന്നാമത് എത്തുന്ന ബിജെപിക്ക് 1 മുതല്‍ 2 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വ്വേ പറയുന്നു. കഴിഞ്ഞ തവണ 1 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
42. 38 ശതമാനം വോട്ടുകള്‍
ഭരണത്തുടര്‍ച്ച നേടുന്ന ഇടത് സര്‍ക്കാരിന് 42. 38 ശതമാനം വോട്ടുകള്‍ ആണ് ലഭിക്കുകയെന്നും 24 ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു. 72 സീറ്റുകള്‍ വരെ ലഭിക്കുന്ന യുഡിഎഫിന് 40. 72 ശതമാനം സീറ്റുകള്‍ ലഭിക്കും. ഒന്നില്‍ നിന്ന് സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്ന എന്‍ഡിയ്ക്ക് 16 ശതമാനം വോട്ട് ലഭിക്കുമെന്നും 24 ന്യൂസ് സര്‍വ്വേ ഫലം പറയുന്നു. 24 സർവ്വേയിൽ 30 ശതമാനം പേരും മുഖ്യമന്ത്രിയായി പിണറായി വിജയനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ശ്രീധരന്റെ വരവ് ഗുണം ചെയ്യും
മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതായിരുന്നു ട്വന്റി ഫോര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേയില്‍ ചോദിച്ച ആദ്യത്തെ ചോദ്യം. ബിജെപിക്ക് ഇ ശ്രീധരന്റെ വരവ് ഗുണം ചെയ്യും എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 44 ശതമാനം പേരാണ് ഈ ചോദ്യത്തിന് ഗുണം ചെയ്യുമെന്ന് ഉത്തരം നല്‍കിയത്.
എല്‍ഡിഎഫിന് ഗുണം ചെയ്യുമോ
സര്‍വ്വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകള്‍ ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം 16 ശതമാനം പേര് കൃത്യമായ മറുപടി ഈ ചോദ്യത്തിന് നല്‍കിയില്ല. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് പക്ഷത്തേക്ക് എത്തിയ ജോസ് കെ മാണി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് 44 ശതമാനവും നല്കിയ ഉത്തരം.
യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കും
40 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നത് തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സാന്നിധ്യം എല്‍ഡിഎഫിന് ഗുണം ചെയ്യും എന്നാണ്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങി എത്തിയത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത വര്‍ധിപ്പിക്കും എന്നാണ് 45 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത്.
യുഡിഎഫിന് ഗുണകരം
37 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത് കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫിന് സാധ്യത കൂട്ടില്ലെന്നാണ്. ഉമ്മന്‍ചാണ്ടി നേതൃനിരയില്‍ സജീവമാകുന്നത് യുഡിഎഫിന് ഗുണകരമാകുമെന്ന് 67 ശതമാനവും ഗുണം ചെയ്യില്ലെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഏറ്റവും അധികം വോട്ടര്‍മാരെ നേരില്‍ കണ്ട് കൊണ്ടുളള അഭിപ്രായ സര്‍വ്വേയാണ് തങ്ങള്‍ നടത്തിയത് എന്നാണ് 24 ന്യൂസ് അവകാശപ്പെടുന്നത്.