ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ!
കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ പോകുന്ന വിഷയങ്ങളിലൊന്ന് ശബരിമലയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശബരിമല വിവാദത്തിന്റെ ഈ കാലയളവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജനവിധി എല്‍ഡിഎഫിനൊപ്പം നിന്നുവെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരാകും? 24 ന്യൂസിന്റെ അമ്പരപ്പിക്കുന്ന സർവ്വേ ഫലം!
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ആരംഭിച്ച 24 ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയുടെ ഫലം ഇടത് പക്ഷത്തിന് അത്ര ആശ്വാസകരമല്ല. ശബരിമല ഇംപാക്ട് സര്‍വ്വേ ബിജെപിക്ക് വലുതായിട്ട് സന്തോഷിക്കാന്‍ വകുപ്പ് നല്‍കുന്നുമില്ല. സര്‍വ്വേ ഫലത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
ശബരിമല ഇംപാക്ട് സര്‍വ്വേ
ശബരിമല വിവാദത്തിന്റെ ഉത്തരവാദി ആര് എന്ന ചോദ്യത്തോടെയാണ് 24 ന്യൂസിന്റെ ശബരിമല ഇംപാക്ട് സര്‍വ്വേയുടെ തുടക്കം. പുരുഷന്മാരുടേയും സ്ത്രീകളുടേയും വിവിധ ജാതി വിഭാഗങ്ങള്‍ക്കിടയിലും പ്രത്യേകം സര്‍വ്വേ നടത്തിയിട്ടുണ്ട് എന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. ശബരിമല വിവാദത്തിന്റെ മുഖ്യ ഉത്തരവാദി സുപ്രീം കോടതിയാണ് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേരുടെയും ഉത്തരം. 24 ശതമാനം പേര്‍ ഇടതുപക്ഷത്തിന് മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നു.
ആരാണ് ഉത്തരവാദി?
23 ശതമാനം പേര്‍ ബിജെപിക്കാണ് ഉത്തരവാദിത്തമെന്നും 5 ശതമാനം പേര്‍ യുഡിഎഫിനാണ് ഉത്തരവാദിത്തമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ തന്നെ 45 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളും സുപ്രീം കോടതിക്കാണ് ഉത്തരവാദിത്തമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 25 ശതമാനം സ്ത്രീകള്‍ ഉത്തരവാദി എല്‍ഡിഎഫ് ആണെന്നും 21 ശതമാനം സ്ത്രീകള്‍ ഉത്തരവാദി ബിജെപി ആണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. 26 ശതമാനം പുരുഷന്മാര്‍ ബിജെപിക്കും 23 ശതമാനം പേര്‍ എല്‍ഡിഎഫിനുമെതിരെ വോട്ട് ചെയ്തിരിക്കുന്നു.
സർക്കാർ നിലപാട് ശരിയോ തെറ്റോ
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയോ തെറ്റോ എന്നതായിരുന്നു സര്‍വ്വേയിലെ അടുത്ത അന്വേഷണം. 61 ശതമാനം പേര്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണ് എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമം 39ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നത്. സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലും സര്‍ക്കാര്‍ നിലപാട് തെറ്റാണ് എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 18നും 35നും ഇടയില്‍ പ്രായമുളളവരില്‍ 61 ശതമാനവും, 35നും 55നും ഇടയില്‍ പ്രായമുളളവരില്‍ 71 ശതമാനവും സര്‍ക്കാരിനെതിരാണ്.
മുതലെടുപ്പ് നടത്തിയത് ആര്?
ശബരിമലയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുപ്പിന് ശ്രമിച്ചോ എന്ന ചോദ്യത്തിന് 88 ശതമാനം പേരും അതെ എന്നാണ് ഉത്തരം നല്‍കിയത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഏറ്റവും അധികം മുതലെടുപ്പ് നടത്തിയത് എന്ന ചോദ്യത്തിന് ബിജെപി എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 69 ശതമാനം പേരാണ് ബിജെപിയാണ് ഏറ്റവും അധികം മുതലെടുപ്പ് നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടത്.
വഷളാക്കിയത് രാഷ്ട്രീയക്കാർ
മതവിശ്വാസത്തില്‍ കോടതി ഇടപെടുന്നത് തെറ്റാണ് എന്നാണ് 69 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. കോടതി ഇടപെടല്‍ വേണ്ട എന്ന് അഭിപ്രായപ്പെടുന്ന പുരുഷന്മാര്‍ 67 ശതമാനമാണ്. ശബരിമല പ്രശ്‌നം വഷളാക്കിയത് ആര് എന്ന ചോദ്യത്തിന് 50 ശതമാനം പേരും ഉത്തരവാദികളാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളെയാണ്. 22 ശതമാനം പേര്‍ മാധ്യമങ്ങള്‍ക്കെതിരെയും 20 ശതമാനം പേര്‍ സര്‍ക്കാരിനെതിരെയും 8 ശതമാനം പേര്‍ പോലീസിന് എതിരെയും വോട്ട് ചെയ്തു.
ശരിയാ നിലപാട് ആരുടേത്?
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശരിയായ നിലപാട് എടുത്തത് ആര് എന്ന ചോദ്യത്തിന് 39 ശതമാനം പേര്‍ സിപിഎം എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. 36 ശതമാനം പേര്‍ കോണ്‍ഗ്രസ് എന്നും 26 ശതമാനം പേര്‍ ബിജെപിയെന്നും ഉത്തരം നല്‍കിയിരിക്കുന്നു. ജാതി തിരിച്ചുളള കണക്കുകളില്‍ എസ്സി-എസ്ടി വിഭാഗത്തിലെ 54 ശതമാനവും സിപിഎം നിലപാടിനൊപ്പവും 21 ശതമാനം പേര്‍ ബിജെപിക്കൊപ്പവുമാണ്. നായര്‍ സമുദായത്തില്‍ 28 ശതമാനം സിപിഎമ്മിനൊപ്പവും 40 ശതമാനം ബിജെപിക്കൊപ്പവുമാണ്.
യുവതീപ്രവേശനം വേണ്ട
ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 31 ശതമാനം ആളുകള്‍ ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നു.ശബരിമല വിധി പുരോഗമനപരമെന്ന് 41 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടിരിക്കുന്നു. ക്ഷേത്രം സര്‍ക്കാര്‍ ഭരിക്കണമോ എന്ന ചോദ്യത്തിന് 66 ശതമാനം പേരും വേണ്ട എന്നും 34 ശതമാനം പേര്‍ അനുകൂലിച്ചും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.