അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ് തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി
തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ നടന്ന ട്വന്റിഫോർ അഭിപ്രായ സർവേയിലും കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെയെന്ന് പ്രവചനം. യുഡിഎഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 12 സീറ്റും നേടുമെന്നാണ് ലീഡ് കോളേജുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 24 ന്യൂസ് അഭിപ്രായപ്പെടുന്നത്.
'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്
എൽഡിഎഫിന് കുറഞ്ഞത് എട്ട് സീറ്റും പരമാവധി പത്ത് സീറ്റും എൻഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റുമാണ് ലഭിക്കാൻ സാധ്യതയെന്നും സര്‍വ്വെ പ്രവചിക്കുന്നു. ഇടുക്കി ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇത്തവണ വലിയ അട്ടിമറിയുണ്ടാകുമെന്നും സര്‍വ്വെ വിലയിരുത്തുന്നു. ഒരോ മണ്ഡലാടിസ്ഥാനത്തിലുമുള്ള സര്‍വ്വെ ഫലം ഇങ്ങനെ
കാസര്‍കോഡ്
കാസര്‍കോഡ് യുഡിഎഫിലെ രാജ്മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം നേടുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഉണ്ണിത്താന് 43 ശതമാനത്തിന്റെയും ഇടത് സ്ഥാനാര്‍ത്ഥി കെപി സതീഷ് ചന്ദ്രന് 41 ശതമാനത്തിന്റെയും പിന്തുണയാണ് സര്‍വ്വെ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ രവീശ തന്ത്രിക്ക് 14 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്
കണ്ണൂ
ശക്തമായ മത്സരമാണ് കണ്ണൂരെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇടത് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി കണ്ണൂരില്‍ ജയിച്ചേക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. ശ്രീമതിക്ക് 47ഉം സുധാകരന് 43ഉം ശതമാനവും പിന്തുണയാണ് സര്‍വ്വേയില്‍ ഉള്ളത്.
വടകര
ഏറെ ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകരയില്‍ എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. എൽഡിഎഫ് 44 %, യുഡിഎഫ് 42%, എൻഡിഎ 10% എന്നിങ്ങനെയാണ് സർവേ ഫലം
വയനാട്
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വലിയ വിജയമാണ് സര്‍വ്വേ പ്രവചിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് 56 ശതമാനത്തിന്റെ പിന്തുണ ലഭിക്കുമെന്ന് സർവേ കണ്ടെത്തുന്നു.ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 30 ശതമാനം പേര് മാത്രമാണ് വിജയം പ്രവചിക്കുന്നത്.
എംകെ രാഘവന്
ഒളിക്യാമാറ വിവാദങ്ങളൊന്നും ബാധിക്കാതെ കോഴിക്കോട് എംകെ രാഘവന് വിജയിച്ചു കയറുമെന്നാണ് സര്‍വ്വെ കണ്ടെത്തല്‍. രാഘവന് 40 ശതമാനവും സിപിഎമ്മിന്റെ എ പ്രദീപ് കുമാറിന് 39 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് കെ വി പ്രകാശ് ബാബുവിന് പതിനെട്ട് ശതമാനം വോട്ടു ലഭിക്കുമെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം
മലപ്പുറം ഇത്തവണയും ലീഗ് കോട്ടയായി തന്നെ നിലനില്ക്കും. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് 52 ശതമാനം വോട്ടുകള്‍ ലഭിക്കും. എല്‍ഡിഎഫിന്റെ വികെ സാനു 40 ശതമാനം വോട്ടാണ് ലഭിക്കുക.
പൊന്നാനി
പൊന്നാനിയിലും ലീഗ് കരുത്ത് നിലനിര്‍ത്തുമെന്നതാണ് സര്‍വ്വേ ഫലം. ഇടതുപക്ഷത്തിന്റെ 38ശതമാനത്തിന് എതിരെ 51 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ഇ ടി മുഹമ്മദ് ബഷീറിന് സർവേ പ്രവചിക്കുന്നത്.
പാലക്കാട്
പാലക്കാട് ഇത്തവണയും എം ബി രാജേഷിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. എം ബി രാജേഷിന് 46 ശതമാനം വോട്ടായിരിക്കും ലഭിക്കുക. യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് 32 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 17 ശതമാനവും വോട്ടും ലഭിക്കും.
ആലത്തൂര്‍
ഇടതുകോട്ടയായ ആലത്തൂരില്‍ ഇത്തവണയും പികെ ബിജു വിജിയിക്കും. ബിജുവിന് 46 ശതമാനവും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 42ഉം ശതമാനവും വോട്ട് വിഹിതമാണ് ട്വന്റി ഫോര്‍ ന്യൂസ് പ്രവചിക്കുന്നത്.
തൃശൂരില്‍
ശക്തമായയ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ടിഎന്‍ പ്രതാപന് വിജയിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. യുഡിഎഫ്ന് 40% ഇടതുമുന്നണിക്ക് 32% എന്‍ഡിഎയ്ക്ക് 23% മാണ് തൃശൂരില്‍ ലഭക്കുന്ന വോട്ട് വിഹിതം.
ചാലക്കുടി
ചാലക്കുടി ബെന്നിബഹനാനിലൂടെ ഇത്തവണ യുഡിഎഫ് തിരിച്ചു പിടിക്കും. ഇടത് സ്ഥാനാര്‍ത്ഥി ബെന്നി ഇന്നസെന്റിനെതിരെ 4 ശതമാനത്തിന്റെ മേൽക്കൈയാണ് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന് ഉള്ളത്. യുഡിഎഫിന് 41%, എൽഡിഎഫിന് 37 %, എൻഡിഎയ്ക്ക് 17% എന്നിങ്ങനെയാണ് ചാലക്കുടിയിലെ സർവേ ഫലം.
എറണാകുളം
എറണാകുളത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. സർവേ പ്രകാരം 39% ആണ് യുഡിഎഫിന് ലഭിക്കുമെന്ന് കരുതുന്നത്. 38% എൽഡിഎഫിനും, 9% എൻഡിഎയ്ക്കും.
ഇടുക്കി
ഇടുക്കിയില്‍ ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് 24 സര്‍വേ പ്രവചിക്കുന്നു. 46 ശതമാനം വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാ ഡീനിന് ലഭിക്കുക. ഇടത് സ്വതന്ത്രന് ജോയ്സ് ജോര്‍ജ് 38 ശതമാനം വോട്ടോടെ രണ്ടാമതെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന് 9 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിക്കുക
കോട്ടയം
കോട്ടയത്ത് ഇത്തവണയും യുഡിഎഫ് വലിയ വിജയം നേടിയേക്കുമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. കോട്ടയത്ത് വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസമാണ് സര്‍വ്വെ കാണിക്കുന്നത്. യുഡിഎഫ്-48%, എൽഡിഎഫ്-24%, എൻഡിഎ- 23% എന്നിങ്ങനെയാണ് ലീഡ് നില.
ആലപ്പുഴ
ശക്തമായ മത്സരം നടക്കുമെന്ന് ഏവരും കരുതുന്ന ആലപ്പുഴയില്‍ പക്ഷെ എല്‍ഡിഎഫിന്റെ എഎം ആരിഫിന് വ്യക്തമായ മുന്‍തൂക്കമാണ് സര്‍വ്വെ പ്രവചിക്കുന്നത്. എഎം ആരിഫിന്റെ വോട്ട് വിഹിതം 44 % ആണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 38 ശതമാനവും എൻഡിഎ സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണന് 13 ശതമാനവുമാണ് സർവേ പ്രവചിക്കുന്നത്.
മാവേലിക്കര
മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. 41% വോട്ടുകളാവും കൊടിക്കുന്നിൽ സുരേഷിനു ലഭിക്കുക. 38 % വോട്ടുകളുമായി ചിറ്റയം ഗോപകുമാർ രണ്ടാമതും 19 % വോട്ടുകളുമായി തഴവാ സഹദേവൻ മൂന്നാമതും എത്തുമെന്നും സര്‍വ്വേ അഭിപ്രായപ്പെടുന്നു.
പത്തനംതിട്ട
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സർവേയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. വീണാ ജോർജിന് 33 % വോട്ട് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് 32% എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 30 % വോട്ട് ലഭിക്കും.
കൊല്ലം
ഇതുവരേയുള്ള കണക്ക് കൂട്ടലുകളില്‍ നിന്ന് വ്യത്യസ്തമായി കൊല്ലത്ത് എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമാണ് സര്‍വ്വെ പ്രവചിക്കുന്നത്. എൽഡിഎഫിന് 43 ശതമാനം വോട്ടുകള്‍ ലഭിക്കും. യുഡിഎഫിന് ലഭിക്കുക 42 ശതമാനം വോട്ടായിരിക്കും. അതേസമയം, എൻഡിഎയ്ക്ക് 10 ശതമാനം വോട്ടു ലഭിക്കും
ആറ്റിങ്ങല്‍
ആറ്റിങ്ങല്‍ ഇത്തവണയും ഇടത് കോട്ടയായി തന്നെ തുടരും. യുഡിഎഫിലെ അടൂര്‍ പ്രകാശിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമാണ് സിറ്റിങ് എംപിയും ഇടത് സ്ഥാനാര്‍ത്ഥിയുമായ എ സമ്പത്തിന് ഉള്ളത്. സമ്പത്തിന് 41 % വോട്ടുവിഹിതം ലഭിച്ചപ്പോള്‍ അടൂര്‍ പ്രകാശിന് 35 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്.
തിരുവനന്തപുരം
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊര മണ്ഡലമായ തിരുവനന്തപുരത്ത് മൂന്ന് മുന്നണികളും തമ്മില്‍ ശക്തമായ മത്സരം നടുക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന് നേരിയ മുന്‍തൂക്കം സര്‍വ്വേ പ്രവചിക്കുന്നു. എൽഡിഎഫിന് 32.56 % എൻഡിഎയ്ക്ക് 32.36 %വോട്ടുകളും ലഭിക്കുമ്പോൾ യുഡിഎഫിന് ലഭിക്കുക 30.13 ശതമാണ്.
ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയാനുള്ളതെല്ലാം