നവകേരള നിർമ്മാണത്തിന് 25 പദ്ധതികൾ, ബജറ്റിൽ വകയിരുത്തിയത് ആയിരം കോടി
Recommended Video
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളളതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. നവകേരളത്തിന് 25 പദ്ധതികളാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 1.42 ലക്ഷം കോടിയാണ്. കിഫ്ബി, റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി എന്നിവയുടെ സംയുക്ത പദ്ധതികളായിരിക്കും ഇവയെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആയിരം കോടിയാണ് പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനും തദ്ദേശ ഭരണ വകുപ്പിനുമായാണ് ആയിരം കോടി അനുവദിച്ചത്.
പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് വേണ്ടി 250 കോടി രൂപ അനുവദിക്കും. പ്രളയം കാരണം 15,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. പ്രളയകാലത്തെ ഒരുമയോടെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3229 കോടി രൂപ ലഭിച്ചു. ഈ തുക ദുരിതാശ്വാസത്തിന് മാത്രമേ ചെലവഴിക്കൂ. ഇതുവരെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചു. 3000 കോടി മാത്രമാണ് പ്രളയത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രം അനുവദിച്ചത്. മറ്റ് രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം നിഷേധിച്ചുവെന്നും വായ്പയെടുക്കാന്‍ അനുവാദം തന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
റീബില്‍ഡ് കേരളയില്‍ മലയോര മേഖലയ്ക്ക് മുന്‍ഗണന നല്‍കും. പ്രളയാനന്തര കേരളത്തിനുളള പദ്ധതിയുടെ ഭാഗമായി വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍ നിന്നുളള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും. പ്രളയം തകര്‍ച്ച ജീവനോപാധികള്‍ 2019-20ല്‍ തിരിച്ച് പിടിക്കും.