കേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗമുക്തി ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുളളവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിയവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
കാസര്‍കോഡ് ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ പത്ത് പേരാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. മലപ്പുറത്ത് 5 പോസിറ്റീവ് കേസുകളുണ്ട്. പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് വീതം പേര്‍ക്കും കണ്ണൂരില്‍ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയില്‍ 2 പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കും കൊവിഡ് ഭേദമായി. പോസിറ്റീവ് കേസുകളില്‍ ചെന്നൈയില്‍ നിന്നുളള 2, മുംബൈയില്‍ നിന്നുളള 4, ബെംഗളൂരുവില്‍ നിന്നും വന്ന ഒരാള്‍ എന്നിവരാണുളളത്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. കാസര്‍കോട് 7 പേര്‍ക്ക്, വയനാട്ടില്‍ മൂന്ന് പേര്‍ക്ക്, വയനാട്ടില്‍ ഒരാള്‍ക്കും സമ്പര്‍ക്കതിലൂടെയാണ് രോഗം പകര്‍ന്നത്.
ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോടുളള രണ്ട് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. വയനാട്ടിലെ ഒരു പോലീസുകാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. അതില്‍ 64 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. എണ്ണം ഉയരുന്നത് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണ്. ഈ പ്രതിസന്ധി മറികടക്കാനാവും എന്നുളള ആത്മവിശ്വാസം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
പുറത്ത് നിന്ന് വന്ന 39 പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ 21 പേര്‍ പ്രവാസികളും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. വയനാട്-7, കണ്ണൂര്‍-3, കാസര്‍കോട്-3, കോട്ടയം-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്ന് 174 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജീവിത ശൈലി മാറ്റണമെന്നും മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇതുവരെ ധനസഹായമൊന്നും അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications