കാമുകിയാണെന്ന് കരുതി പ്രണയിച്ചത് കാവ്യാ മാധവനെ; ബംഗ്ലാദേശി യുവാവിന് പിന്നീട് സംഭവിച്ചത്
കൽപ്പറ്റ: തന്റെ ഫേസ് ബുക്ക് പ്രണയിനിയായ കാവ്യ മാധവനെ' കാണാൻ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ യുവാവ് നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ വലയുന്നു. ഫേസ് ബുക്ക് പ്രൊഫൈലിൽ ഇയാളുടെ കാമുകി വെച്ചിരുന്നത് നടി കാവ്യാ മാധവന്റെ ചിത്രമായിരുന്നു. ഫോട്ടോ കണ്ട് പ്രണയം മൂത്ത് യുവാവ് ബംഗ്ലാദേശിൽ നിന്നും വയനാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു.
ബംഗ്ലാദേശിലെ മധുരീപുർ സ്വദേശിയായ സഹിബുൾ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തിൽ വഞ്ചിതനായത്. കാമുകിയുടെ ചതി മനസിലാക്കി തിരികെ പോകാൻ ഒരുങ്ങിയപ്പോഴേക്കും മതിയായ യാത്ര രേഖകളില്ലാത്തതിന്റെ പേരിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
ഫേസ്ബുക്ക് പ്രണയം
ബംഗ്ലാദേശിലെ മധുരൂപുരിൽ പെയിന്റിംഗ് തൊഴിലാളിയാണ് സഹിബുൾ ഖാൻ. ഫേസ് ബുക്കിലൂടെയാണ് ഇയാൾ വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാകുന്നത്. യുവതി ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ച്ചറായി ഇട്ടിരുന്ന കാവ്യമാധവന്റെ ചിത്രം കണ്ട് ഇതാണ് തന്റെ കാമുകിയെന്നാണ് ഇയാൾ കരുതിയത്. കാമുകിയുടെ സൗന്ദര്യത്തിൽ മതിമറന്ന ഇയാൾ ഒടുവിൽ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. നേരിട്ട് കാണുന്നതിൽ കാമുകിക്കും സന്തോഷം. ഒടുവിൽ സഹിബുൾ ഖാൻ രണ്ടും കൽപ്പിച്ച് വയനാട്ടിലേക്ക് വണ്ടി കയറി. ബംഗ്ലാദേശിൽ നിന്ന് പുറപ്പെടുന്നതു മുതൽ വയനാട്ടിലെ വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ കാമുകിയുടെ നിർദ്ദേശപ്രകാരം സഹിബുൾ ഖാൻ അനുസരിക്കുകയായിരുന്നു.
ഞെട്ടിപ്പോയി
വയനാട്ടിലെ വീട്ടിലെത്തിയ കാമുകൻ ഞെട്ടിപ്പോയി . തന്റെ സ്വപനസുന്ദരിയുടെ മുഖം കണ്ട് അയാൾ തകർന്നുപോയി. ചതി മനസിലാക്കിയ കാമുകൻ തടിതപ്പാൻ ശ്രമിച്ചപ്പോഴേക്കും നാട്ടുകാർ ഇയാളെ കയ്യോടെ പിടികൂടിയിരുന്നു. കാമുകിയും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. മതിയായ യാത്രരേഖകൾ കൈയ്യിൽ ഇല്ലാത്തതിനാൽ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒടുവിൽ പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ട്വിസ്റ്റ്.
തപാൽ സമരം ചതിച്ചു
3 മാസം മുമ്പാണ് സഹിബുൾ ഖാൻ ജയിൽ മോചിതനാകുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാൻ ബംഗ്ലാദേശ് എംബസ്സിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി. രേഖകൾ അയച്ചതായി എംബസിയിൽ നിന്നും അറിയിപ്പ് കിട്ടി. മടക്കയാത്ര സ്വപ്നം കണ്ട് കഴിഞ്ഞ സഹിബുൾ ഖാന് ഇത്തവണ തിരിച്ചടി ഉണ്ടായത് തപാൽ സമരത്തിന്റെ രൂപത്തിൽ. ആഴ്ചകൾ നീണ്ട് നിന്ന തപാൽ സമരം ഒത്തുതീർന്നപ്പോഴേക്കും സഹിബുളിന്റെ യാത്രാരേഖകൾ അപ്രതീക്ഷമായിരുന്നു. ഒടുവിൽ പോലീസ് ഇടപെടലിനെ തുടർന്ന് എംബസിയിൽ നിന്നും രണ്ടാമതും യാത്രരേഖകൾ അയക്കുന്നതും കാത്തിരിപ്പാണ് ഈ ഇരുപത്തിയെട്ടുകാരൻ.
പോലീസുകാരുടെ കാരുണ്യം
മേപ്പാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ സഹിബുൾ ഖാന്റെ ജീവിതം. പോലീസുകാർ പിരിവിട്ടാണ് ഭക്ഷണം വാങ്ങി നൽകുന്നത്. പോലീസ് ക്വാർട്ടേഴ്സിന്റെ വരാന്തയിലാണ് ഉറക്കം. കാമുകി വഞ്ചിച്ചെങ്കിലും കേരളത്തിലുള്ളവരോട് സഹിബുൾ ഖാന് സ്നേഹം മാത്രം.