മടങ്ങാനായി രജിസ്റ്റര്‍ ചെയ്തത് ആകെ 3,20,463 പ്രവാസികള്‍: ജോലി നഷ്ടമായവര്‍ 56114
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ നിന്ന് മടങ്ങാനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 320463 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 56114 പേര്‍ തൊഴില്‍നഷ്ടമായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവര്‍ നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ - താമസ വിസയുള്ള 2,23,624 പേരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സന്ദര്‍ശന വിസയുള്ളവര്‍ 57436, ആശ്രിത വിസയുള്ളവര്‍-20219, വിദ്യഭ്യാസ വിസയുള്ളവര്‍ -7276, ട്രാന്‍സ്റ്റ് 691 പേര്‍ മറ്റുള്ളവര്‍ 11,321 പേര്‍ എന്നിങ്ങനെയാണ് നോര്‍ക്കയില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ളത്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ 41236 ഉം വിസ കാലാവധി കഴിഞ്ഞവരോ റദ്ദാക്കപ്പെട്ടവരോ ആയ 23,975 പേരും നാട്ടിലേക്ക് വരാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഇത സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകും. മടങ്ങി വരുന്നവർക്ക് ക്വാറന്റൈൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 6 പേര്‍ കൊല്ലം ജില്ലയിലും 2 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്. ഇതില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വന്നതാണ്.
Recommended Video
5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവന്തപുരം ജില്ലയിലെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലം ജില്ലയിലെ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.