കോഴിക്കോട് കഞ്ചാവ് വേട്ട തുടരുന്നു; ഇന്നലെ പൊക്കിയത് 10 കിലോ കഞ്ചാവുമായി
കോഴിക്കോട് : നഗരത്തിൽ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട . ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന തമിഴ്നാട് മധുര സ്വദേശികളായ കുമാർ, സതീഷ് എന്നിവരെ 8.300 കി.ഗ്രാം കഞ്ചാവുമായി വെള്ളയിൽ പോലീസും ഇവരിൽ നിന്നും കഞ്ചാവു വാങ്ങിച്ചു നഗരപരിധിയിൽ ചില്ലറ വില്പനനടത്തുന്ന കുഞ്ഞാവ എന്ന ദിനേശൻ എന്നയാളെ 1.700 കിലോ കഞ്ചാവുമായി കസബ പോലീസും അറസ്റ്റ് ചെയ്തു.
വർഷങ്ങളായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ തമിഴ്നാട് സ്വദേശി കുമാറും സുഹൃത്ത് സതീഷും. ജില്ലയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന പലർക്കും കുമാറാണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി കഞ്ചാവ് കച്ചവടംനടത്തുന്ന ഇയാൾ വിശ്വസ്തരായ ആളുകൾക്ക് മാത്രമേ നല്കൂ. ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് മധുരയിലെത്തിച്ചു സ്റ്റോക്ക് ചെയ്ത് കേരളത്തിലെ ആവശ്യക്കാർ ഇയാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതനുസരിച്ചു കഞ്ചാവ് എത്തിച്ചു നൽകുകയാണ് രീതി. പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളുള്ള മാരുതി ഓംനി വാഹനം ഉപയോഗിച്ചാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.

മാസത്തിൽ രണ്ടു തവണ ഇയാൾ കേരളത്തിലെത്തുന്നുണ്ടെന്നു മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മിഷണര്‍ ഇയാളെ പിടികൂടാന്‍ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിനും നോർത്ത് അസി. കമ്മീഷണർപൃഥ്‌വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡിനും നിർദേശം നൽകിയിരുന്നു. കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു സ്ക്വാഡുകളും കുമാറിനെ പിടികൂടുന്നതിനുള്ള കരുക്കൾ നീക്കിയിരുന്നു. കഞ്ചാവുമായി വരുമ്പോൾ കുമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ 10 ദിവസത്തോളമായി ഇയാളെ പിടികൂടുന്നതിനുള്ള പദ്ധതി ഒരുക്കി കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇയാൾ തമിഴ്നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കിയ സ്പെഷ്യൽ സ്ക്വാഡ് കേരളത്തിൽ പ്രവേശിച്ചത് മുതൽ പിന്തുടർന്ന് വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വെള്ളയിൽ പൊലീസിന് വിവരം നൽകി. വെള്ളയിൽ എസ്.ഐ ജംഷീദിന്റെ നേതൃത്വത്തിൽ പോലീസും ആന്റി ഗുണ്ടാ സ്‌ക്വാഡും നോർത്ത് ക്രൈം സ്‌ക്വാഡും ചേർന്ന് വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ച് പരിസരത്തു വെച്ച് 8.3 കിലോ കഞ്ചാവുമായി കുമാറിനെയും കൂട്ടാളിയായ സതീഷിനെയും പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോഴിക്കോട് പുതിയപാലം സ്വദേശിയായ ദിനേശൻ ഇയാളിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നതായി പൊലീസ് മനസിലാക്കി. മാങ്കാവിൽ വെച്ച് കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ പരിസരത്തു നിന്നും അസ്വാഭാവികമായി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

ഇയാളിൽ നിന്നും 1.700 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെയും നോർത്ത് അസി. കമ്മീഷണറുടെയും സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, രാജീവൻ, അഖിലേഷ്, ജോമോൻ, നവീൻ, ജിനേഷ്, പ്രപിൻ, സുമേഷ്, നിജിലേഷ്, ഷാജി, സോജി, ഷാലു, രതീഷ് എന്നിവരാണ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications