പാലോട്ട് മിനിലോറി ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു
പാലോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബൈക്കിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പ്ചത്ത മണ്ണ് സ്കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ളോക്ക് നമ്പർ 2ൽ മധു (53), അയൽവാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ പാലോട് ഇലവുപാലം എക്സ് സർവ്വീസ് മെൻ കോളനിയ്ക്കും സ്വാമി മുക്കിനും മദ്ധ്യേ കുട്ടത്തിക്കരിക്കകം ഭാഗത്തുവച്ചായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന സുരേഷിന്റെ പെരിങ്ങമ്മല തെന്നൂരിലുള്ള സഹോദരിയുടെ വീട്ടിൽ കെട്ടിടം പണിയ്ക്ക് പോയി മടങ്ങിവരവേ മഴ പെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. മൂന്നുപേരും ഒരു ബൈക്കിലായിരുന്നു. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് വന്ന മിനി ലോറിയാണ് ബൈക്കിൽ ഇടിച്ചത്. അപകടസ്ഥലത്ത് വച്ചുതന്നെ സുരേഷ് മരിച്ചു.

ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ മധുവിനേയും ഷാജിയേയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകൊടുക്കുന്ന മൃതദേഹങ്ങൾ വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കെട്ടിട നിർമ്മാണ തൊഴിലാളികളായ മൂവരും ഏറെ നാളായി ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. ചല്ലിമുക്ക് ഭാഗത്തേക്ക് രാത്രിയിൽ ബസ് സൗകര്യമില്ലാത്തതിനാൽ സുരേഷിന്റെ ബൈക്കിൽ ഇവർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ബിന്ദുവാണ് മധുവിന്റെ ഭാര്യ. മാളു, ബിച്ചു എന്നിവർ മക്കളാണ്. സവിതയാണ് ഷാജിയുടെ ഭാര്യ. ശ്രീനന്ദു, ശ്രീഅനന്തു എന്നിവർ മക്കൾ. കാട്ടാക്കട കള്ളിക്കാട് സ്വദേശിയായ ഷാജി വിവാഹശേഷം ഭാര്യയുടെ സ്ഥലമായ മഹാഗണിയിലാണ് താമസിച്ചുവന്നത്. ശ്രീജയാണ് സുരേഷിന്റെ ഭാര്യ. മക്കൾ: സ്വാതി, സ്വരൂപ്. സുരേഷ് അപകടത്തിൽപെട്ട വിവരമറിഞ്ഞ് ബോധരഹിതയായ ശ്രീജയെ നെടുമങ്ങാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയുടെ അമിതവേഗവും മഴയുമാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications