മരടിലെ 38 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു, അപേക്ഷ സമർപ്പിക്കാതെ 86 ഫ്ലാറ്റ് ഉടമകൾ
കൊച്ചി: മരടിലെ 38 ഫ്ലാറ്റ് ഉടമകൾക്ക് കൂടി സർക്കാർ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആറു കോടി 98 ലക്ഷം രൂപയാണ് 38 ഫ്ലാറ്റ് ഉടമകൾക്കായി അനുവദിച്ചിരിക്കുന്നത്. നഷ്ട പരിഹാര തുക ഉടൻ തന്നെ ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ട പരിഹാര സമിതി 141 ഫ്ലാറ്റ് ഉടമകൾക്കാണ് നഷ്ട പരിഹാരത്തിന് ശുപാർശ ചെയ്തിരുന്നത്. മറ്റുള്ളവർക്കും ഉടനടി നഷ്ടപരിഹാര തുക കൈമാറും.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ 325 ഫ്ലാറ്റുകളിൽ നിന്നായി 239 പേർ മാത്രമാണ് നഷ്ടപരിഹാരത്തിനായി സമീപിച്ചത്. 86 ഫ്ലാറ്റ് ഉടമകളിൽ നിന്നും ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബാലകൃഷ്ണൻ നായർ വ്യക്തമാക്കി. അതേസമയം അനധികൃതമായി ഫ്ലാറ്റ് സമുച്ചയം കെട്ടിപ്പൊക്കിയ കേസുമായി ബന്ധപ്പെട്ട് മരടിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദ്ദേശിച്ചു.

നാളെ മുതലുള്ള ദിവസങ്ങളിൽ രണ്ട് പേർ വീതം ഹാജരാകാനാണ് നിർദ്ദേശം. മരട് പഞ്ചായത്ത് ഭരണ സമിതിയുടെ അറിവോടെയാണ് നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ചതെന്നാണ കേസിൽ അറസ്റ്റിലായ മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷറഫിന്റെ മൊഴി. നിർമാണത്തിന് അനുമതി നൽകിക്കൊണ്ടുള്ള പല രേഖകളും പഞ്ചായത്തിൽ നിന്നും കാണാതായിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്ത് മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത തേടി ഭരണ സമിതി അംഗങ്ങളെ ചോദ്യം ചെയ്യുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ദേവസിക്കെതിരെയും ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications