കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 39 ആയി, 5 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ഈ മാസം 12ാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 39 ആയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ദുരന്തത്തില്‍ അകപ്പെട്ട അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതായി മന്ത്രി അറിയിച്ചു. ബുധനാഴ്ച സംസ്ഥാനത്ത് ഓറഞ്ച് അലേര്‍ട്ട് നില നില്ക്കുന്ന ജില്ലകളില്‍ റെഡ് അലേര്‍ട്ടിന് സമാനമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Recommended Video
ഒളിച്ചോടിയെന്ന് വാർത്ത, ജഗതി കാണാൻ വന്നു, വീട്ടിലും ലൗ ജിഹാദില്ലേ എന്ന ചോദ്യത്തിന് പിസിയുടെ ഉത്തരം
മഴയും ഉരുള്‍ പൊട്ടലും ദുരിതം വിതച്ച ഇടുക്കിയിലും എറണാകുളത്തും ആലപ്പുഴയിലും രണ്ട് വീതം ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ദേശീയ ദുരന്ത നിവാരണ സേനയുടെ പന്ത്രണ്ട് സംഘങ്ങളാണ് സജ്ജമായിരിക്കുന്നത്. വ്യോമ സേനയുടേയും നാവിക സേനയുടേയും സഹായം ലഭ്യമാക്കിയിട്ടുണ്ട് എന്നും മന്ത്രി കെ രാജന് വ്യക്തമാക്കി.
ദുരിതബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യല്‍ മീഡിയില്‍ അനാവശ്യമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ അനാവശ്യമായി പോകരുത് എന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 11 ന് തുടങ്ങിയ മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്, ഇത് ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. അതിൽ 3,093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തന സജ്ജമായ താലൂക്ക് കൺട്രോൾ റൂമുകൾ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 3,071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതിൽ 4,23,080 ആളുകളെ ഉൾക്കൊള്ളാൻ കഴിയും. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച (23) വരെ നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഭാരതപ്പുഴ, പെരിയാർ, അപ്പർ പെരിയാർ, പമ്പ നദീതീരങ്ങളിൽ ഒക്ടോബർ 19 ന് 11 - 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും നാളെ (ഒക്ടോബർ 20 - ബുധനാഴ്ച) ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, നദീതീരങ്ങളിൽ 26 - 37 mm മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 - 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,അച്ചൻകോവിൽ നദീതീരങ്ങളിൽ 38 - 50 mm മഴയും മീനച്ചിലിൽ 26 - 37 mm മഴയും അച്ചന്‍കോവിലിൽ 11 - 25 mm മഴയും ലഭിക്കാൻ സാധ്യത. ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, ചാലക്കുടി,മീനച്ചിൽ നദീതീരങ്ങളിൽ 38 - 50 mm മഴയും പമ്പ അച്ചൻകോവിൽ നദീതീരങ്ങളിൽ 26 - 37 mm മഴയും ലഭിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.