വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണാഭരണവും പണവും തട്ടി; സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍
കാസര്‍കോട്: സ്ത്രീയെ ഉപയോഗിച്ച് വീട്ടമ്മമാരുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ നടത്തുന്ന നാലംഗ സംഘം വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും തട്ടിയെടുത്തു. വീട്ടമ്മയുടെ സമര്‍ത്ഥമായ ഇടപെടലില്‍ സംഘത്തെ പൊലിസ് പിടിച്ചു.
വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തിരിച്ച് കിട്ടി. ഇവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ സംഘത്തെ കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം താക്കീത് ചെയ്ത് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഘം ഏതാനും മാസങ്ങളായി ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിപ്പ് നടത്തി വരികയാണ്. മൊഗ്രാലില്‍ താമസിക്കുന്ന സ്ത്രീയും അണങ്കൂരില്‍ താമസിക്കുന്ന മൂന്ന് പേരുമാണ് വീട്ടമ്മമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നത്.
ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളെയാണ് സംഘം നോട്ടമിടുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച ശേഷം മിസ്‌കോള്‍ അടിച്ചാണ് തുടക്കം. പല തവണ മിസ്ഡ് കോള്‍ അടിക്കുന്നതോടെ വീട്ടമ്മമാര്‍ തിരിച്ചുവിളിക്കും. ഫോണ്‍ എടുത്ത് സംസാരിക്കുന്നത് സ്ത്രീയാണ്. പിന്നീട് ഇവരെ വശീകരിച്ച് വാട്ട്‌സ്ആപ്പ് നമ്പര്‍ കൈക്കലാക്കും. തുടര്‍ന്ന് മാന്യമായി രീതിയില്‍ സംസാരിച്ച് വീട്ടിലെ വിവരങ്ങള്‍ അറിയും. അതിനിടെ ഫോട്ടോ അയക്കാനും ആവശ്യപ്പെടും. പലരും കാര്യമറിയാതെ സ്ത്രീയുമായി വാട്‌സ്ആപ് ചാറ്റിംഗ് തുടരും.
അതിനിടെ നിങ്ങളുടെ ഫോട്ടോ ഞങ്ങളുടെ പക്കലുണ്ടെന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണത്രെ രീതി. ഇത്തരത്തില്‍ നിരവധി വീട്ടമ്മമാരുടെ പണം തട്ടിയതായാണ് സംശയിക്കുന്നത്. എന്നാല്‍ മാനഹാനി ഭയന്ന് പലരും പരാതിപ്പെടാത്തതിനാല്‍ സംഘം ഇത്തരം തട്ടിപ്പുകള്‍ തുടരുന്നു. സംഘത്തിന്റെ പ്രവൃത്തികള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണെന്ന് സി.ഐ.പറഞ്ഞു.
സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവർ.. തുറന്നടിച്ച് നടി