ഒന്നരമാസത്തിനിടെ കൊല്ലപ്പെട്ടത് നാല് സിപിഎമ്മുകാര്‍; മൂന്ന് കൊലപാതകങ്ങളിൽ കോൺഗ്രസ്, ഒന്നിൽ ആർഎസ്എസ്
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് പൊതുവേയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കേരളത്തില്‍ നടന്നത് നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ്. അതിലെ ഏറ്റവും ഒടുവിലത്തെ സംഭവം ആണ് തൃശൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം.
'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ മുടങ്ങില്ല,ആരും വിശപ്പോടെ മടങ്ങില്ല';എഎ റഹീം
സിപിഎമ്മിന്റെ ആത്മസംയമനത്തെ വെല്ലുവിളിക്കുന്നത് ഉപേക്ഷിക്കാന്‍ തയ്യാറവണം; കോടിയേരി
ഈ കാലയളവില്‍ നടന്ന നാല് കൊലപാതകങ്ങളും ഇരകള്‍ സിപിഎം/ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിസ്ഥാനത്തുള്ളത് കോണ്‍ഗ്രസും, ബിജെപി-സംഘപരിവാര്‍ സംഘടനകളും. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും പ്രഖ്യാപിത മനുഷ്യസ്നേഹികളും കാര്യമായി പ്രതികരിക്കാറില്ലെന്നതാണ് സിപിഎമ്മിന്റെ ആക്ഷേപം. വിശദാംശങ്ങള്‍...
ആദ്യം സിയാദ്
ആലപ്പുഴയിലെ പ്രാദേശിക സിപിഎം നേതാവ് സിയാദ് കൊല്ലപ്പെട്ടത് ഓഗസ്റ്റ് 18 ന് രാത്രിയില്‍ ആണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ആയിരുന്നു കൊലക്കത്തി സിയാദിന്റെ ജീവനെടുത്തത്. ഈ സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് കോണ്‍ഗ്രസിന്റെ നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. പ്രതികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. 36 വയസ്സായിരുന്നു സിയാദിന്റെ പ്രായം
ഹഖും മിഥിലാജും
തിരുവോണത്തലേന്ന് കേരളം ഞെട്ടിയത് തിരുവനന്തപുരത്ത് നിന്നുള്ള ഇരട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടായിരുന്നു. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആയിരുന്നു കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്നു ഈ കൊലപാതകത്തിന് പിന്നില്‍. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കോണ്‍ഗ്രസ് ഉന്നതര്‍
ഹഖിനേയും മിഥിലാജിനേയും കൊന്ന കേസിലെ പ്രതികളുടെ കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളുമായുള്ള ബന്ധവും പുറത്ത് വന്നിരുന്നു. മുമ്പ് നടന്ന വധശ്രമക്കേസില്‍ ഇവര്‍ക്ക് സഹായം ചെയ്തതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആയിരുന്നു. ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹഖ് മുഹമ്മദിന് 24 ഉം മിഥിലാജിന് 32 ഉം വയസ്സായിരുന്നു പ്രായം.
ഒടുവില്‍ സനൂപ്
ഏറ്റവും ഒടുവില്‍ തൃശൂര്‍ ജില്ലയിലെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ആണ് കൊലക്കത്തിയ്ക്ക് ഇരയായത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ആര്‍എസ്എസ്- ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണ് സനൂപിനേയും കൂട്ടരേയും ആക്രമിച്ചത്. നന്ദന്, സതീഷ്, ശ്രീരാഗ്, അഭയരാജ് എന്നിവരാണ് ആക്രമിച്ചത് എന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയവും വെളിപ്പെട്ടുകഴിഞ്ഞു.
അന്തിച്ചര്‍ച്ചകളില്ല
രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം പ്രതിസ്ഥാനത്ത് നില്ക്കുമ്പോള് മാത്രമാണ് കേരളത്തിലെ മാധ്യമങ്ങളും മനുഷ്യസ്നേഹികളും ഉണരാറുള്ളൂ എന്നതാണ് സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പരാതി. മറ്റ് രാഷ്ട്രീയ കൊലപാതകങ്ങള്‍ വലിയ ചര്‍ച്ചയാകുമ്പോള്‍, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖം വാര്‍ത്തയാകുമ്പോള്‍, കൊലപ്പെടുന്ന സിപിഎമ്മുകാരെ കുറിച്ച് ചര്‍ച്ചകളോ അവരുടെ കുടുംബത്തിന്റെ ദു:ഖം വാര്‍ത്തകളോ ആകാറില്ലെന്നാണ് പരാതി.
Recommended Video
കുത്തേറ്റ് മരിക്കുന്നവര്‍
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വാര്‍ത്തകള്‍ വരും. അതേ സമയം സിപിഎം-ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ 'വേട്ടേറ്റുമരിച്ചു', 'കുത്തേറ്റുമരിച്ചു' എന്ന രീതിയില്‍ ആണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുള്ളത് എന്നും സിപിഎമ്മിന് ആക്ഷേപമുണ്ട്. ഈ വിഷയങ്ങള്‍ സിപിഎം നേതൃത്വം തന്നെ പലതവണ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.