ശെല്‍വരാജ് വധം: കോണ്‍ഗ്രസില്‍ നിന്നും 40 പ്രവര്‍ത്തകര്‍ രാജിവെച്ചു, സിപിഎമ്മുമായി സഹകരിക്കും
ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസില്‍ നിന്ന് 40 പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇവര്‍ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഎം പ്രവര്‍ത്തകനായ ശെല്‍വരാജിന്‍റെ കൊലപാകത്തത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുള്‍ ഗാന്ധി, മകന്‍ ചിമ്പു, ക്ലാമറ്റത്തില്‍ സിബി എന്നിവര്‍ ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ ശെല്‍വരാജിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. എന്നാല്‍ രാഷ്ട്രീയമല്ല സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. വിശദാംശങ്ങള്‍ ഇങ്ങനെ..

ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പടേയുള്ളവരെ
ശെല്‍വരാജിന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ക്ലാമറ്റത്തില്‍ സിബി ഉള്‍പ്പടേയുള്ളവരെ പോലീസ് പ്രതിചേര്‍ത്തിരുന്നു. ആക്രമണത്തെ തുടർന്ന‌് ബോധരഹിതനായ ശെൽവരാജ‌് കുഴഞ്ഞുവീണെന്നാണ് കോൺഗ്രസ് നേതാക്കൾ ബന്ധുക്കളെ അറിയിച്ചിരുന്നത്.

ചികിത്സയിലിരിക്കെ
മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബോധം തെളിഞ്ഞ ശെൽവരാജ‌് യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പ്രതികൾ മൂവരും ചേർന്ന് തലയ്ക്കടിച്ച‌് വീഴ്ത്തുകയായിരുന്നുവെന്ന‌് ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് വധശ്രമം ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് അറസറ്റ് ചെയ്യുന്നത്.

പോലീസ് സ്റ്റേഷന്‍ ഉപരോധം
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശെൽവരാജ‌് മരിച്ചതോടെ കേസ് കൊലപാതകമായി. ഒന്നും രണ്ടും പ്രതികളായ അരുള്‍ ഗാന്ധി, ചിമ്പു എന്നിവരെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നു എന്നോരോപ്പിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം നടത്തിയിരുന്നു.

പ്രതികളെ രക്ഷപ്പെടുത്തുന്നു
ആക്രമണം സംബന്ധിച്ച വസ്തുതകൾ മറച്ചുവച്ച് പ്രശ്നം നിസ്സാരവൽക്കരിക്കുന്നതിനും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുമാണ് കോൺഗ്രസ‌് നേതൃത്വവും ഡീൻ കുര്യാക്കോസും ശ്രമിക്കുന്നതെന്നായിരുന്നു സിപിഎം ആരോപണം. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കികൊണ്ട് 40 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

കപട രാഷ്ട്രീയത്തില്‍ പ്രതിഷേധം
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചതെന്നും കോണ്‍ഗ്രസിന്റെ ഈ കപട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും രാജിവെച്ചവര്‍ പറഞ്ഞു.

ഇവര്‍
അഖിലേഷ് ആടുകിടന്താന്‍, അലക്‌സ് ആടുകിടന്താന്‍, പി എം അജിത്കുമാര്‍, പാണ്ടിയന്‍, തങ്കം, വെള്ളച്ചാമി, സുമതി, സതീശന്‍, കുമാര്‍, ശരവണന്‍, രാമചന്ദ്രന്‍, ധനുഷ്‌കോടി ഭാഗ്യം, അളകുമണി, രാമകുമാര്‍, മുരുകന്‍, പെരുമാള്‍ കണ്ണമ്മ, പത്മ, പുന്നക്കുന്നേല്‍ ശ്രീജ, പുന്നക്കുന്നേല്‍ മണി, ചുണ്ടങ്ങക്കരിയില്‍ ഷിബു മാധവന്‍, ചുണ്ടങ്ങക്കരിയില്‍ സുമ ഷിബു

സിപിഎമ്മുമായി സഹകരിക്കും
പുന്നക്കുന്നേല്‍ അനീഷ മണി, കുമ്പിളിമൂട്ടില്‍ ബേബി, ജിജി ബേബി, പ്രിന്‍സി ബേബി, കൂക്കലാര്‍ ഗണേഷന്‍, ശിവകുമാര്‍, വിജയകുമാര്‍, പാറേമ്മല്‍ ശെഷന്‍ തങ്കപ്പന്‍, നമരി ബി പെരുമാള്‍, ലക്ഷ്മി പെരുന്നാള്‍, മണികുമാര്‍, രമ്യ മണികുമാര്‍, മണത്തോട് എസ് പവന്‍, പി രാജേശ്വരി, മാലയമ്മ ഗണേഷന്‍, പ്രിന്‍സ് ബേബി, അട്ടക്കുഴിയില്‍ രാജു, കുഞ്ഞുമോള്‍ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

അന്വേഷണം
ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല പൊലീസാണ് അന്വേഷണം നടത്തുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കേസിലെ മൂന്നാം പ്രതിയുമായ ക്ലാമറ്റത്തില്‍ സിബിയെ ഇതുവരെ അറസ്റ്റ്ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ക്കായി തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications