കെഎസ്ആർടിസിയിൽ ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: അഞ്ചു വർഷത്തിലധികമായി ജോലിക്കു ഹാജരാകാത്ത 450 ജീവനക്കാരെ കെഎസ്ആർടിസി പുറത്താക്കി. ദീർഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ പട്ടിക തയാറാക്കാൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി ഭരണവിഭാഗത്തിനു നിർദേശം നൽകി. അഞ്ഞൂറോളം പേർ ഈ വിഭാഗത്തിലുണ്ടെന്നാണ് വിവരം.
മറ്റു ജോലികൾ കിട്ടിയതിനെത്തുടർന്ന് സ്ഥാപനം വിട്ടുപോയ 606 പേരുടെ രാജി എ ഹേമചന്ദ്രൻ എംഡിയായിരിക്കെ സ്വീകരിച്ചിരുന്നു. ജീവനക്കാർ രാജി നൽകിയിട്ടും സ്വീകരിക്കാൻ കെഎസ്ആർടിസി അധികൃതർ തയാറായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അസി ഡിപ്പോ എൻജിനീയർ, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്, പെയിന്റർ, ഗാർഡ്, പ്യൂൺ, സ്റ്റോർ കീപ്പർ തുടങ്ങിയ തസ്തികകളിലുള്ളവരുടെ രാജി ജനുവരിയിൽ സ്വീകരിച്ചത്.
ഇതിനു പിന്നാലെ അഞ്ചു വർഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെ എ ഹേമചന്ദ്രൻ പിരിച്ചുവിട്ടത്. ഇവർക്കു നോട്ടിസ് നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്നാണു പിരിച്ചുവിട്ടത്. നോട്ടിസ് ലഭിച്ചതിനെത്തുടർന്നു മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ മൂന്നുപേരെ ജോലിയിൽ തിരിച്ചെടുത്തു.
തച്ചങ്കരി എം.ഡിയായി ചുമതലേറ്റശേഷമാണു ദീർഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. ജീവനക്കാർ മറ്റുള്ള ജോലികൾ ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണു നടപടി കർശനമാക്കിയത്. ഇവർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകും.