കുട്ടിക്കൂട്ടത്തിന്‍റെ 'ഫുട്ബോള്‍ പ്രസംഗം' മുതല്‍ സഫ വരെ;2019 ല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് ഇതൊക്ക
തിരുവനന്തപുരം: ഒരു നിമിഷം മതി എല്ലാം മാറിമറിയാൻ, പോയവർഷം സോഷ്യൽ മീഡിയാ ലോകത്തെ ഇങ്ങനെ ചുരുക്കാം. പ്രളയ കാലത്ത് ഉള്ളതെല്ലാം കൊടുത്ത് ഹൃദയം തൊട്ട നൗഷാദും പെൺ കരുത്തറിയിച്ച സഫ ഫെബിനും മേയർ ബ്രോയുമെല്ലാം കണ്ണടച്ച് തുറക്കും മുന്‍പേ താരങ്ങളായി. മുഖ്യധാര മാധ്യമങ്ങളെ പോലും തിരുത്താനും വഴിനടത്തിക്കാനും കരുത്തുണ്ടെന്ന് തെളിയിച്ചു ചേര്‍ത്തലയിലെ ഓമനക്കുട്ടനിലൂടെ.
ഇ-ചുമരുകളിലെ എഴുത്തും പ്രതിഷേധവും കൂട്ടായ്മയും നന്മയും ചരിത്രത്തിൽ 2019 നെ വേറിട്ടു നിർത്തുമെന്ന് തീർച്ച.പിന്നോട്ടല്ല, മുന്നോട്ടാണ് സോഷ്യൽ മീഡിയയും ഇടപെടലുകളുമെന്ന് അരക്കെട്ടുറപ്പിച്ചിട്ടുണ്ട് പോയ വർഷം.
കട കാലിയാക്കി ഹൃദയം തൊട്ട നൗഷാദ്
കേരളത്തിന്‍റെ പ്രാണനെടുത്ത പ്രളയ ദുരിത കാലത്ത് ഉള്ളതെല്ലാം വാരിക്കെട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കി കേരളത്തിന്‍റെ ഹൃദയം തൊട്ടായിരുന്നു കൊച്ചിക്കാരാനായ നൗഷാദ് സോഷ്യല്‍ മീഡിയയില്‍ താരമായത്.വലിയ പെരുന്നാൾ വിപണി ലക്ഷ്യമിട്ടു കൊച്ചി ബ്രോഡ് വേയിലുള്ള തന്റെ കടയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളാണ് നൗഷാദ് നല്‍കിയത്. . കൈയ്യിലുള്ളതൊന്നും നല്‍കരുതെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചപ്പോള്‍ തന്‍റെ കൈയ്യിലുള്ളതെല്ലാം നല്‍കിയ നൗഷാദിന്‍റെ നന്‍മ നടന്‍ രാജേഷ് ശര്‍മയാണ് ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത്. "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ, എന്റെ പെരുന്നാളിങ്ങനെയാ'', എന്നായിരുന്നു നൗഷാദ് പറഞ്ഞത്. നിമിഷ നേരം കൊണ്ടായിരുന്നു നൗഷാദിന്‍റെ വീഡിയോ കേരളം ഏറ്റെടുത്തത്.
'ടണ്‍ കണക്കിന്' സ്നേഹം കയറ്റി അയച്ച മേയര്‍ ബ്രോ
പ്രളയകാലത്ത് തന്നെയായിരുന്നു തിരുവനന്തപുരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോ വികെ പ്രശാന്തും സോഷ്യല്‍ മീഡിയയുടേയും കേരളക്കരയുടേയും ഹൃദയം കീഴടക്കിയത്. പ്രളയത്തില്‍ കഴുത്തറ്റം മുങ്ങിക്കിടന്ന വടക്കന്‍ കേരളത്തിലേക്ക് ടണ്‍ കണക്കിന് ലോഡ് സാധനങ്ങളായിരുന്നു വികെ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ കയറ്റി അയച്ചത്. പ്രളയ കാലത്ത് ജനപ്രീതി ഉയര്‍ന്ന പ്രശാന്തിനെ ഓടുവില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഒഴിവ് വന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി. 14465 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അങ്ങനെ തിരുവനന്തപുരത്തുകാരുടെ മേയര്‍ ബ്രോ വട്ടിയൂര്‍ക്കാവിന്‍റെ എംഎല്‍എ ബ്രോ ആവുകയും ചെയ്തു.
'ഓമനക്കുട്ടന്‍റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ല
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ എത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാൻ 70 രൂപ പിരിച്ചതിന്റെ പേരിൽ കള്ളനെന്നും അഴിമതിക്കാരനെന്നും ചാപ്പ കുത്തപ്പെട്ട സിപിഎമ്മിന്‍റെ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനായിരുന്നു 2019 ല്‍ സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയ മറ്റൊരാള്‍. സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച വീഡിയോ വാര്‍ത്തയായതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. .ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും സിപിഎം എടുത്ത് ചാടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.എന്നാല്‍ ഓമനക്കുട്ടന്‍ പിരിവ് നടത്തിയത് അനധികൃതമായിട്ടല്ലെന്ന് വ്യക്തമാക്കി ക്യാമ്പിലുള്ളവര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയ ഒറ്റക്കെട്ടായി ഓമനക്കുട്ടന് പിന്നില്‍ അണിനിരന്നു. ഒടുക്കം സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. പാര്‍ട്ടിയും നടപടി തിരുത്തി ഓമനക്കുട്ടനെ തിരിച്ചെടുത്തു.
ഫിറോസും ചാരിറ്റിയും
ചാരിറ്റി പ്രവര്‍ത്തകനയായിരുന്നു ഫിറോസ് കുന്നുംപറമ്പില്‍ താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് 2019 ല്‍ സോഷ്യല്‍ മീഡിയയെ പിടിച്ച് കുലുക്കിയ മറ്റൊരു സംഭവം. ഫേസ്ബുക്ക് ലൈവിലൂടെ രോഗികളുടെ അവസ്ഥ വിവരിച്ച് ലഭിക്കുന്ന തുക രോഗികള്‍ക്ക് നല്‍കുകയാണ് ഫിറോസിന്‍റെ പ്രവര്‍ത്തന രീതി. എന്നാല്‍ ചാരറ്റി പ്രവർത്തനങ്ങളിലൂടെ ഫിറോസ് പണം സമ്പാദിക്കുന്നതായും നിയമലംഘനം നടത്തുന്നതായും ആരോപണങ്ങൾ ഉയർന്നു.ഫിറോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പണം പിരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന് കീഴില്‍ നടത്തണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരുകൂട്ടരുടെ ആവശ്യം. ഒടുവില്‍ ആരോപണങ്ങളില്‍ മനം മടുത്ത് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.
വൈറലായ കുട്ടിക്കൂട്ടത്തിന്‍റെ ഫുട്ബോള്‍ കമ്മിറ്റി
ഫുട്ബോള്‍ വാങ്ങാന്‍ യോഗം വിളിച്ച് കൂടിയാലോചന നടത്തിയ മലപ്പുറം നിലമ്പൂരിലെ കുട്ടി കൂട്ടമ്മാണ് 2019 ല്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ പ്രധാന സംഭവങ്ങളില്‍ ഒന്ന്. ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ജഴ്സിയും പന്തും വാങ്ങാന്‍ 'ജനാധിപത്യപരമായ രീതിയില്‍ കുട്ടികള്‍ നടത്തിയ പ്രസംഗവും ചര്‍ച്ചയുമെല്ലാം കൈയ്യടി നേടി. ഒടുവില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മുതല്‍ സ്പാനിഷ് പരിശീലകന്‍ ടിനോ വരെ കുട്ടികള്‍ക്ക് സഹായമെത്തിച്ചു.
സോഷ്യല്‍ മീഡിയയുടെ 'തലപെരുപ്പിച്ച' പോളാര്‍ യാത്ര
സ്വീഡനിലെ അഡ്വഞ്ചര്‍ ഗുഡ്സ് കമ്പനിയായ ഫിയല്‍രാവന്‍ എല്ലാവര്‍ഷവും നടത്തി വരുന്ന പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള മത്സരാര്‍ത്ഥികള്‍ക്കായി ചേരി തിരിഞ്ഞ് വോട്ട് പിടിച്ചതാണ് 2019 ല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്ത മറ്റൊരു ചൂടന്‍ വിഷയം. പോളാറിലേക്കുള്ള പ്രവേശനം വോട്ടുകളും ജൂറി തിരഞ്ഞെടുപ്പും അനുസരിച്ചാണ്. ഇത് പ്രദേശത്തെ അടിസ്ഥാനമാക്കിയാണ്. ഓരോ പ്രദേശത്തുനിന്നും രണ്ടുപേരെ തിരഞ്ഞെടുക്കും. പോളാര്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ നേടിയ മൊത്തം വോട്ടുകളുടെ എണ്ണത്തില്‍ ആദ്യയാളെ തിരഞ്ഞെടുക്കും. എന്നാല്‍ മത്സരാര്‍ത്ഥികളായ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് തിരിഞ്ഞ് വോട്ട് പിടിത്തം ആയതോടെ വിജയിയെ പ്രഖ്യാപിക്കുന്നത് കമ്പനി നീട്ടി വെച്ചു. മത്സരാര്‍ത്ഥികള്‍ വിദ്വേഷ പ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
പെണ്‍കരുത്ത് അറിയിച്ച സഫ
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പെണ്‍കരുത്ത് അറിയിച്ച മലപ്പുറം നിലമ്പൂരിലെ കരുവാരക്കുണ്ട് സ്കൂളിലെ വിദ്യാര്‍ത്ഥിയെ സഫ ഫെബിനാണ് സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയ മറ്റൊരു താരം. 'വമ്പന്‍ നേതാക്കള്‍' പോലും വിറയ്ക്കുന്നിടത്താണ് സിമ്പിളായി പരിഭാഷ നടത്തി രാഹുലിനെ പോലും സഫ ഞെട്ടിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം കൂടി അടയാളപ്പെടുത്തിയ സഫയെ നിമിഷം നേരെ കൊണ്ടാണ് സോഷ്യം മീഡിയയും കേരളവും ഏറ്റെടുത്തത്.
തന്‍റേടം കൊണ്ട് തലക്കെട്ടുകളായ നിദയും കൂട്ടുകാരികളും
ബത്തേരി സർവജന സ്കൂളിലെ ഷെഹ്‌ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലുണ്ടായ വീഴ്ച സധൈര്യം ലോകത്തോട് വിളിച്ച് പറഞ്ഞ നിദ ഫാത്തിമ, പോയ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ താരമായ കൊച്ചുമിടുക്കി. ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെ നടന്നതെല്ലാം ഈ ഏഴാം ക്ലാസുകാരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞതോടെ പല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും 'നിദ'യായി. അഞ്ചാംക്ലാസ് വിദ്യാർഥിനികളും ഷെഹലയുടെ സഹപാഠികളുമായ കീർത്തനയും വിസ്മയയും നിദയ്ക്കൊപ്പം ചേര്‍ന്നിരുന്നു. മുതിര്‍ന്നവര്‍ പോലും പറയാന്‍ ഭയക്കുന്നിടത്ത് ഉറച്ച ശബ്ദമായി മാറിയ ഷെഹ്ലയുടെ സുഹൃത്തുക്കള്‍ വളരെ എളുപ്പം തന്നെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു.