കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്കിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടി
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റും പാൻകാർഡും നൽകി ജില്ലാ സഹകരണ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖയിൽ നിന്ന് യുവാവ് അഞ്ചുലക്ഷം രൂപ വായ്‌പ തട്ടിച്ചെന്ന് പരാതി. വെഞ്ഞാറമൂട് മാണിക്കമംഗലം പ്രിയാഭവനിൽ സന്തോഷ്‌കുമാർ എന്ന വ്യാജ മേൽവിലാസത്തിലുള്ള പാൻകാർഡ്, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് മാനേജർ വെഞ്ഞാറമൂട് സി.ഐയ്‌ക്ക് കൊടുത്ത പരാതിയിൽ പറയുന്നു.
ലോണെടുക്കുന്നതിനുള്ള ജാമ്യത്തിനായി കേരള ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡെവലപ്മെന്റ് ഡിപാർട്ടമെന്റിലെ സീനിയർ ക്ലാർക്ക് എന്നപേരിൽ ജോസഫ് എം.പി, ഹരികുമാർ എന്നിവരുടെ സാലറി സർട്ടിഫിക്കറ്റുകൾ നൽകി. നടപടിക്ക്രമെന്ന നിലയിൽ കൺഫെർമേഷൻ ലെറ്ററുകളും ഓഫീസ് മേൽവിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റായി നൽകി. ഇത് സ്വീകരിയ്‌ക്കാൻ തിരുവനന്തപുരത്ത് വ്യാജ ഓഫീസ് സംവിധാനവും ഒരുക്കി.
പോസ്റ്റുമാനെ സ്വാധീനിച്ചോ, കബളിപ്പിച്ചോ കത്തുകൾ കൃത്യമായി കൈപ്പറ്റുകയും കൺഫെർമേഷൻ ലെറ്റർ ബാങ്കിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2016-ൽ അഞ്ചുലക്ഷം രൂപ വായ്‌പ നൽകിയത്. രണ്ട് ഗഡുക്കൾ അടച്ചശേഷം തിരിച്ചടവ് മുടങ്ങി. നോട്ടീസുകൾക്ക് മറുപടികിട്ടാതെവന്നപ്പോൾ റവന്യൂ റിക്കവറിയ്‌ക്കുള്ള നടപടി ആരംഭിച്ചു. അവരുടെ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി മനസിലായത്. തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകി.
Comments
English summary
5 lakhs rupees looted from bank using fake documents