ശബരിമലയിൽ സുരക്ഷയൊരുക്കാൻ അയ്യായിരം പോലീസുകാർ; ഡിജിറ്റൽ ബുക്കിംഗ് സംവിധാനവും
തിരുവനന്തപുരം: മണ്ഡലമകര വിളക്ക് സീസണിൽ ശബരിമലയിൽ സുരക്ഷെയാരുക്കാൻ അയ്യായിരം പോലീസുകാരെത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കും. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത തീർത്ഥാടനകാലത്ത് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ പോലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
സന്നിധാനത്തവും പരിസരത്തുമായി കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും എൻഡിആർഎഫിനേയും നിയോഗിക്കും. ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു.

ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രശ്നക്കാരെ തിരിച്ചറിയാനുമായി കൂടുതൽ പോലീസുകാരെ വിട്ടുനൽകണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിനായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യം ഏർപ്പെടുത്തും.
ഗണപതിക്കോവിലിൽ നിന്നും നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കൽ, വടശ്ശേരിക്കര, എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും വനിതാ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാനും നടപടികൾ സ്വീകരിക്കും. തിരക്ക് നിയന്ത്രിക്കാൻ ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. സന്നിധാനത്ത് ഒരു ദിവസത്തിൽ കൂടുതൽ തമ്പടിയ്ക്കാൻ ആരെയും അനുവദിക്കില്ല. ഒരു ദിവസത്തിനിപ്പുറം മുറികളും നൽകേണ്ടന്നാണ് തീരുമാനം.












Click it and Unblock the Notifications