പുതുവത്സരത്തിൽ മദ്യത്തിൽ ആറാടി തിരുവനന്തപുരം;മലയാളികൾ കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം!
തിരുവനന്തപുരം: മലയാളികൽ ഉപയോഗിച്ച ഡിസംബർ 22 മുതൽ 31 വരെയുള്ള മദ്യത്തിന്റെ കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമായിരുന്നു ഇതേ കാലയളവിൽ വിററിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10,39 കേടിയുടെ ലാഭമുണ്ടാക്കാൻ ബവ്റിജസ് കോർപ്പറേഷന് സാധിച്ചു.
മദ്യവിൽപനയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം നഗരമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വെറും രണ്ട് ശതമാനത്തിന്റെ വർദ്ധന മാത്രമേയുള്ളൂ. എന്നാൽ ആഘോഷദിവസങ്ങളുടെ തലേന്ന് വിറ്റ മദ്യത്തിന്റെ ആകെ കണക്ക് നോക്കുമ്പോൾ കഴിഞ്ഞ ദിവസത്തേക്കാൾ 16 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ന്യൂ ഇയറിന്റെ തലേ ദിവസം ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നിരിക്കുന്നത് തിരുവനന്തപുരത്തെ ബവ്റിജസ് കോർപ്പറേഷന്റെ വിൽപനശാല വഴിയാണ്. ഇവിടെ നിന്ന് മാത്രം 88.01 ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം 64.37 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ നിന്ന് വിൽപ്പന നടത്തിയത്. തൊട്ടു പിറകിൽ തന്നെ പാലാരിവട്ടം ബവ്റിജസ് കോർപ്പറേഷന്റെ മദ്യവിൽപനശാലയുണ്ട്. ഇവിടെ നിന്ന് ആകെ 71 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.
ഡിസംബർ 31-ന് മാത്രം സംസ്ഥാനത്തൊട്ടാകെ വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ കണക്ക് നോക്കുകയാണെങ്കിൽ ഇത് 76.97 കോടി യായിരുന്നു. ന്യൂ ഇയർ തലേന്ന് മാത്രം മലയാളി 12.15 കോടി രൂപയുടെ മദ്യം കൂടുതൽ വാങ്ങി. 16 ശതമാനം വർദ്ധന ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായി. പുതുവർഷത്തലേന്ന് ആകെ വിറ്റ മദ്യത്തിൽ ബവ്റിജസ് കോർപ്പറേഷന്റെ അംഗീകൃത വിൽപനശാലകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് 68.57 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 63.33 കോടി രൂപയായിരുന്നു. 5.2 കോടി രൂപയുടെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.