സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ ഒമൈക്രോൺ ബാധിച്ചത് 761 പേർക്ക്
തിരുവനന്തപുരം; സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Recommended Video
ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്. 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 518 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.
അതേസമയം കേരളത്തിൽ ആദ്യഡോസ് വാക്‌സിനേഷന്‍ 18 വയസ്സിനു മുകളിലുള്ളവരിൽ 100 ശതമാനം പേർക്കും നൽകിയതായി സർക്കാർ അറിയിച്ചു. ഇതുവരെ ആകെ 5 കോടി വാക്‌സിനേഷന്‍ സംസ്ഥാനത്ത് നൽകിക്കഴിഞ്ഞു. രണ്ടു ഡോസ് വാക്‌സിനേഷന്‍ 83 ശതമാനം പേർക്കും ലഭ്യമായി.ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ളവരിൽ 61 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നൽകി. വാക്സിൻ വിതരണം മികച്ച രീതിയിൽ നടപ്പാക്കാനായത് നിലവിലെ അതിതീവ്ര വ്യാപന ഘട്ടത്തിൽ ഗുരുതര രോഗവസ്ഥകളും മരണങ്ങളും പരമാവധി കുറയ്ക്കുന്നതിന് സഹായകമാകും.
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം കേരളം പൂര്‍ത്തിയാക്കിയത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. അതുപോലെ 60 വയസിന് മുകളിലുള്ളവരക്ക് വാക്‌സിന്‍ നല്‍കുന്നതിനായും പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി, വാക്‌സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍, സ്‌കൂളുകളിലെ വാക്‌സിനേഷന്‍ എന്നിവയും നടപ്പിലാക്കിയതായും സർക്കാർ അറിയിച്ചു.