സംഘപരിവാർ നീക്കം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍; അക്രമങ്ങളെ സംയമനത്തോടെ നേരിടാന്‍ പോലീസിന് നിര്‍ദേശം
Recommended Video
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തുടങ്ങിയ അക്രമസംഭവങ്ങള്‍ക്ക് സംസ്ഥാനത്ത് അയവില്ല. 48 മണിക്കൂറായി കേരളത്തിന്റെ വിവിധിയിടങ്ങളില്‍ നിരന്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച് ആറു വരെയാണ് നിരോധനാജ്ഞ. ബിജെപിയുടെ പിന്തുണയോടെ വ്യാഴാച്ച ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമമുണ്ടായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സാദശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും അക്രമത്തെ സംയമനത്തോടെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.. വിശദാംശങ്ങള്‍ ഇങ്ങനെ..
സംയമനത്തോടെ
ശബരിമല യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ സംയമനത്തോടെയും അതേ സമയം കര്‍ശനമായും നേരിടാന്‍ മന്ത്രിസഭാ നിര്‍ദ്ദേശം. പൊലീസിനെ പ്രകോപിച്ച് വെടിവെപ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് മന്ത്രിസഭ വിലയിരുത്തുന്നു.
രാഷ്ട്രീയ ലക്ഷ്യം
രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ ആസുത്രിതമാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനവുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. അതേസമയം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി.
ജാമ്യമില്ലാ വകുപ്പ്
പ്രതിഷേധങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും പോലീസിന് നിര്‍ദേശം നല്കി. യുവതീ പ്രവേശനത്തെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അക്രമസഭവങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും മന്ത്രിസഭ പ്രത്യേകം ചര്‍ച്ചചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി
വിശ്വാസത്തിന്റെ പേരിലോ വിശ്വാസികളോ അല്ല അക്രമവുമായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കുന്നത്. യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ബുധനാഴ്ച്ച ഉച്ചവരെ അക്രമങ്ങളൊന്നുമുണ്ടായില്ല.
പ്രതിഷേധമില്ല
യുവതികള്‍ ദര്‍ശനം നടത്തിയതില്‍ നാടിനോ അയ്യപ്പഭക്തര്‍ക്കോ പ്രതിഷേധമില്ല. എന്നാല്‍ പിന്നീട് നടന്നത് ആസൂത്രിത സംഭവങ്ങളായിരുന്നു. അവസരം മുതലെടുക്കാന്‍ ശ്രമിച്ചവര്‍ സംഘര്‍ഷത്തിന് നിര്‍ദ്ദേശം നല്കി. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കനത്ത ജാഗ്രത
അതേസമയം, അക്രമസഭവങ്ങള്‍ പലജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന വിലിയിരുത്തലില്‍ സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള പ്രത്യേകസംഘങ്ങളും രൂപീകരിച്ചു.
നഷ്ടപരിഹാരം ഈടാക്കും
അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് പോലീസിന്റെയും നിഗമനം. മറുപക്ഷത്ത് സിപിഎം കൂടി തെരുവില്‍ ഇറങ്ങിയതോടെ കലാപത്തിന് സമാന അവസ്ഥയാണെന്നും വിലയിരുത്തുന്നു.
സംഘര്‍ഷ സാധ്യത
നിലവിലെ സാഹചര്യത്തില്‍ തീവ്രത കുറഞ്ഞാലും രണ്ട് ദിവസമെങ്കിലും സംഘര്‍ഷ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
775 പേര്
രണ്ട് ദിവസമായുള്ള സംഘര്‍ഷങ്ങളില്‍ പ്രതികളായ മുഴുവന്‍ അക്രമികളേയും അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. 559 കേസുകളിലായി കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര് പ്രതികളെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 775 പേര് ഇന്നലെ വൈകീട് വരെ പിടിയിലായി.
ബ്രോക്കണ്‍ വിന്‍ഡോ
അക്രമികളെ പിടികൂടാനായി ബ്രോക്കണ്‍ വിന്‍ഡോ എന്ന് ഓപ്പറേഷനാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം ഒരോ പോലീസ് സ്റ്റേഷനിലും നാല് പോലീസുകാരടങ്ങുന്ന പ്രത്യേകസംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും മാത്രമായി തയ്യാറാക്കി.
ആല്‍ബം
ജില്ലാതലത്തില്‍ എസ്പിയുടെ നേതൃത്വത്തിലും പ്രത്യേകസംഘമുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ആദ്യ ആല്‍ബം ഇന്ന് തയ്യാറാക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.