ആശങ്ക കുറയുന്നില്ല, കേരളത്തിലിന്ന് 57 പേർക്ക് കൊവിഡ്! 55 പേരും പുറത്ത് നിന്ന് വന്നവർ!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 18 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍കോഡ് 14 പേര്‍ക്കും മലപ്പുറത്ത് 14 പേര്‍ക്കും തൃശൂര്‍ 9 പേര്‍ക്കും കൊല്ലം 5 പേര്‍ക്കും പത്തനംതിട്ട 4 പേര്‍ക്കും തിരുവനന്തപുരത്ത് 3 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കും ആലപ്പുഴയിലും പാലക്കാടും 2 പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായിരിക്കുന്നത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 27 പേരാണ് വിദേശത്ത് നിന്ന് വന്നിട്ടുളളത്. 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ എയര്‍ ഇന്ത്യ ജീവനക്കാരനും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. മലപ്പുറത്ത് 7 പേരും തിരുവനന്തപുരത്തും കോട്ടയത്തും മൂന്ന് പേരും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഓരോരുത്തര് വീതവും നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇതുവരെ 1326 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 708 പേര് ചികിത്സയിലുണ്ട്. 139661 പേരാണ് നിരീക്ഷണത്തിലുളളത്. 1246 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുളളത് 121 കൊവിഡ് ഹോട്ട്സ്പോട്ടുകളാണ്. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 5 ഹോട്സ്പോട്ടുകള്‍ കൂടിയുണ്ട്. ഇന്ന് 9 മലയാളികളാണ് വിദേശത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ഇതുവരെ വിദേശരാജ്യങ്ങളില്‍ 210 കേരളീയര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. മാസ്ക് ധരിക്കാത്ത 3075 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ക്വാറന്റൈന് ലംഘിച്ച 7 പേര്‍ക്കെതിരെ കേസെടുത്തു.
സംസ്ഥാനത്ത് ജൂലായിലോ അതിന് ശേഷമോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കൊവിഡ് തീവ്ര മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ജൂണ്‍ 8ന് ശേഷം വേണ്ട ഇളവുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെ വെച്ച് വിവാഹം നടത്താന്‍ അനുവദിക്കും. പുറത്ത് നിന്ന് വരുന്നവര്‍ക്ക് തുടര്‍ന്നും പാസ്സ് വേണം. പരിമിതമായ അളവില്‍ അന്തര്‍ജില്ലാ ബസ് സര്‍വ്വീസുകള്‍ അനുവദിക്കും.